കണ്ണൂർ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സികെ ജാനുവിന് കോഴ നല്‍കിയെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയ ജെആർപി സംസ്ഥാന ട്രഷറർ പ്രസീതയെ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചു. ലക്ഷങ്ങളുടെ കോഴ ആരോപണ കേസിൽ തെളിവ് ശേഖരണത്തിനാണ് പതിനൊന്ന് മണിക്ക് ഹാജരാകാൻ പ്രസീതയ്ക്ക് ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയത്. ശബ്ദരേഖയടക്കമുള്ള ഡിജിറ്റൽ തെളിവുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് വിളിപ്പിച്ചത്. കേസിൽ സികെ ജാനുവിന്റെയോ കെ സുരേന്ദ്രന്റെയോ മൊഴി ഇതുവരെ എടുത്തിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇവരെ ചോദ്യംചെയ്യാനാണ് സാധ്യത.
സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്നതിൽ ശബ്ദരേഖ തെളിവടക്കമാണ് പ്രസീത പുറത്ത് വിട്ടത്. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് 10 ലക്ഷവും മാർച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയെന്നാണ് വെളിപ്പെടുത്തൽ.