കൊച്ചി : ആരോഗ്യ ഇൻഷ്വറൻസ് പോളിസിയിൽ ക്ലെയിം നിഷേധിച്ചതിന് ഇൻഷ്വറൻസ് കമ്പനിയും വിപണനത്തിന് ഇടനിലക്കാരായ ബാങ്കും നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു.എറണാകുളം സ്വദേശിയും അഭിഭാഷകനുമായ പി.ആർ. മിൽട്ടൺ, ഭാര്യ ഇവ മിൽട്ടൺ എന്നിവർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ചോളമണ്ഡലം ഇൻഷ്വറൻസ് കമ്പനിയും ബാങ്കും 2,23, 000 രൂപ നൽകണമെന്ന് കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് നൽകിയത്.2020 ആഗസ്റ്റ് 22ന് നെഞ്ചുവേദനയെ തുടർന്നാണ് പരാതിക്കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാഷ്ലെസ് സൗകര്യം കമ്പനി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ബിൽതുക പരാതിക്കാരൻ നൽകേണ്ടിവന്നു. പോളിസിയെടുത്ത് അഞ്ചുമാസമേ ആയുള്ളൂവെന്നും രണ്ടുവർഷം കഴിഞ്ഞാലേ ഇത്തരം രോഗങ്ങൾക്ക് തുക അനുവദിക്കാൻ കഴിയൂവെന്നും ഇൻഷ്വറൻസ് കമ്പനി കോടതിയെ ബോധിപ്പിച്ചു.പോളിസി എടുത്തപ്പോൾ നടത്തിയ രോഗാവസ്ഥയുടെ സ്വയം വെളിപ്പെടുത്തലും സുതാര്യമായ പരിശോധനകളും പരിഗണിക്കാതെ സാങ്കേതികകാര്യങ്ങൾ ചൂണ്ടിക്കാട്ടി തുക നിരസിക്കുന്നത് അധാർമ്മികവും സേവനത്തിലെ ന്യൂനതയുമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.