കൊല്ലം: സി.എ.എ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കല്ലുവെച്ച പച്ചക്കള്ളം പ്രചരിപ്പിക്കുന്നതായി കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ തുറന്നടിച്ചു. പാർലമെന്റ് പാസാക്കിയ നിയമം എങ്ങനെ നടപ്പാക്കാതിരിക്കുമെന്നും പ്രേമചന്ദ്രൻ ചോദിച്ചു. സി.എ.എ നിയമം നടപ്പാക്കില്ലെന്ന എൽ.ഡി.എഫ് പ്രചാരണം തെരഞ്ഞെടുപ്പ് സ്റ്റണ്ട്മാത്രമാണ്. സിഎഎയുമായി ബന്ധപ്പെട്ട ചർച്ചയിൽ യുഡിഎഫ് എംപിമാർ പങ്കെടുത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരള രാഷ്ട്രീയത്തെ സി.പി.എം വർഗീയവത്ക്കരിക്കുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കേണ്ട സമയത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കല്ലുവെച്ച പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്.
സി.എ.എ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ തന്നെ അതിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തടസവാദം ഉന്നയിച്ചത് ഞാനും ശശി തരൂരുമാണ്. ഒരു സി.പി.എമ്മിന്റെയും നേതാവിനെയും അവിടെ കണ്ടില്ല.എന്നിട്ടത് വോട്ടിനിട്ടപ്പോൾ പരാജയപ്പെട്ടു. പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ നിയമഭേദഗതികൾ അവതരിപ്പിച്ചത് ഞങ്ങളാണ്. പല്ലും നഖവും ഉപയോഗിച്ച് നിശിതമായി വിമർശിക്കുകയും കാമ്പയിൻ നടത്തുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനത്തെയും അതിന്റെ നേതൃത്വത്തെയുമാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വിമർശിക്കുന്നത് പ്രേമചന്ദ്രന്‍ തുറന്നടിച്ചു.