കൊച്ചി: കടലാഴങ്ങളിലെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. 78ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം കാണാൻ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലിൽ ചത്ത് കരക്കടിഞ്ഞ ഒരു ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദർശനത്തിൽ പ്രത്യേക ശ്രദ്ധനേടി. തിമിംഗലങ്ങൾ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിനുള്ള വേദിയായി പ്രദർശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഗവേഷകർ വിശദീകരിച്ചു.
മുവായിരത്തോളം കടൽജീവജാലങ്ങളുടെ മാതൃകകളുടെ ശേഖരമായ സി.എം.എഫ്.ആർ.ഐയിലെ മ്യൂസിയം, വിവിധ പരീക്ഷണശാലകൾ, മറൈൻ അക്വേറിയം, ലൈബ്രറി, ഹാച്ചറികൾ, പട്ടാളപുഴു ഉപയോഗിച്ചുള്ള മാലിന്യ സംസ്കരണ യൂണിറ്റ്, കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം എന്നിവ കാണാനെത്തിയവരിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരുന്നു. കടലിനടിയിലെ ഭാഗങ്ങൾ ഒരു കലാസൃഷ്ടിയിലൂടെ ചിത്രീകരിക്കുന്ന ഇൻസ്റ്റലേഷൻ സമുദ്രമാലിന്യത്തിന്റെ ഭീകരത തുറന്നുകാട്ടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ അടിഞ്ഞുകൂടുന്നത് വഴി ജീവജാലങ്ങൾക്കും ആവാസവ്യസ്ഥക്കുമുണ്ടാക്കുന്ന ഭീഷണി വരച്ചുകാട്ടുന്നതായിരുന്നു ഈ പ്രദർശനം.
സംരക്ഷണ ബോധവൽകരണം ലക്ഷ്യമിട്ട് വംശനാശ ഭീഷണി നേരിടുന്നതും സംരക്ഷിത പട്ടികയിലുള്ളതുമായ തിമിംഗല സ്രാവ്, ചക്രവർത്തി മത്സ്യം, കടൽ കുതിര തുടങ്ങി 19 കടൽ ജീവിവർഗങ്ങളുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾ വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്തു. വിവിധയിനം സ്രാവുകൾ, തിരണ്ടി, വാൾ മത്സ്യം, കല്ലൻ വറ്റ തുടങ്ങിയ മത്സ്യയിനങ്ങളും വിവിധയിനം ചെമ്മീൻ, ഞണ്ട്, കണവ, കൂന്തൽ, നീരാളി, കക്കവർഗയിനങ്ങൾ, വിലകൂടിയ മുത്തുകൾ, ശംഖുകൾ തുടങ്ങിയവ വിവിധ ലാബുകളിൽ പ്രദർശിപ്പിച്ചു. സമുദ്രസസ്തനികളുടെ സർവേക്ക് ഉപയോഗിക്കന്ന ദൂരദർശിനികൾ, സമുദ്രത്തിനടിയിൽ ഗവേഷണങ്ങൾക്കുപയോഗിക്കുന്ന ഉപകരണങ്ങൾ, കടൽപ്പായൽ കൃഷി രീതി തടുങ്ങിയവയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
കൂടു മത്സ്യകൃഷി, സംയോജിത മൾട്ടി-ട്രോഫിക് അക്വാകൾച്ചർ സിസ്റ്റം, റീസർക്കുലേറ്റിംഗ് അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ലോക്ക് എന്നിവയുടെ മാതൃകകളും പ്രദർശിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ശാസ്ത്രജ്ഞ-വിദ്യാർത്ഥി സംഗമവും നടത്തി. മോളിക്യുലാർ ബയോളജി, ബയോപ്രോസ്പെക്റ്റിംഗ്, സെൽ കൾച്ചർ, ഫിഷറി ബയോളജി, പരിസ്ഥിതി ഗവേഷണം, കാലാവസ്ഥാ വ്യതിയാനം, സമുദ്ര അമ്ലീകരണം തുടങ്ങിയ ലബോറട്ടറികളും പരിപാടിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.