എറണാകുളം: ചുരുങ്ങിയ വാക്കുകൾക്കുള്ളിലെ ചോദ്യം ചെയ്യൽ, വിശദമായ ആരോഗ്യ പരിശോധന, പുറത്തേക്കിറങ്ങാൻ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ മാത്രം ലഭിക്കുന്ന പാസ് , മുൻകൂട്ടി അറിയിച്ച വാഹനത്തിൽ മാത്രം യാത്ര. അതും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലത്തേക്കു മാത്രം. നെടുമ്പാശ്ശേരി വിമാനത്താവളം ഇതുവരെ പരിചയമില്ലാത്ത അതീവ സുരക്ഷാ ക്രമീകരണങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മൂന്നു വട്ട ആരോഗ്യ പരിശോധനകൾക്കു വിധേയമായി നാലാം ഘട്ടത്തിൽ മാത്രം പുറത്തേക്കുള്ള വഴി. പറന്നെത്തുന്ന പ്രവാസിയെ സ്വീകരിക്കാനും അവർക്കൊപ്പമെത്താവുന്ന മഹാമാരിയെ അകറ്റി നിർത്താനും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് ഇൻസിഡന്റ് കമാൻഡർ കൂടിയായ സബ് കലക്ടർ സ്നേഹിൽകുമാർ സിംഗിന്റെ നേതൃത്വത്തിൽ
വിമാനത്താവളത്തിൽ ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.
വിമാനത്തിൽ നിന്നിറങ്ങുന്ന ഓരോ പ്രവാസിയും എമിഗ്രേഷനിൽ എത്തുന്നതിനു മുമ്പേ തന്നെ എത്തുന്നത് പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ മുറിയിലേക്കാണ്. ഇവിടെ തുടങ്ങുന്നു പരിശോധനയുടെ ആദ്യഘട്ടം. പ്രത്യേകം സുരക്ഷാ വസ്ത്രങ്ങൾ അണിഞ്ഞ ഡോക്ടറും നഴ്സും ഹെൽത്ത് ഇൻസ്പെക്ടറുമാണ് ഇവരെ സ്വീകരിക്കുക. രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട വിശദമായ ചോദ്യങ്ങളാണ് ഇവിടെയുള്ളത്. പനി, ചുമ, തുടങ്ങി ഏതെങ്കിലും ലക്ഷണം ആരെങ്കിലും അറിയിച്ചാൽ ഇവരെ മാറ്റി നിർത്തും. മറ്റു യാത്രക്കാരുമായോ വിമാനത്താവളത്തിലെ മറ്റിടങ്ങളുമായോ സമ്പർക്കത്തിലാകാൻ ഇവരെ അനുവദിക്കില്ല. ലക്ഷണങ്ങൾ ഉള്ളവരെ അവിടെ നിന്നു തന്നെ പ്രത്യേക ആംബുലൻസിൽ കോവിഡ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കും. പ്രത്യേക വാതിലിലൂടെയാണ് ഇവരെ ആംബുലൻസിന് അടുത്തേക്ക് എത്തിക്കുന്നത്.
ലക്ഷണങ്ങൾ ഇല്ലാത്തവർ വിമാനത്താവളത്തിലെ രണ്ടാം ഘട്ട പരിശോധനക്കാണ് എത്തുന്നത്.
എയർപോർട്ട് ഹെൽത് ഓർഗനൈസേഷൻ ആണ് ഇത് നടപ്പാക്കുന്നത്. ഇവിടെ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നു. ഇവിടെയും ഡോക്ടർ , നഴ്സ്, ഹെൽത് ഇൻസ്പെക്ടർമാർ എന്നിവരുണ്ടാകും. തെർമൽ സ്ക്രീനിംഗ് ഉൾപ്പടെ ഇവിടെ നടത്തുന്നുണ്ട്.
രണ്ടം ഘട്ട പരിശോധന പൂർത്തിയായാൽ യാത്രക്കാർ മൂന്നാം ഘട്ടത്തിലേക്കാണ് എത്തുന്നത്. ഇവിടെ വ്യക്തിഗത വിവരങ്ങൾ കൈമാറണം. പിന്നീട് അസുഖം വന്നാൽ മറ്റു നടപടികൾ എളുപ്പത്തിലാക്കാൻ വേണ്ടി കൂടിയാണ് പൂർണ്ണമായ മേൽവിലാസം ശേഖരിക്കുന്നത്. പേര്, അഡ്രസ്, പിൻ കോഡ്, ഫ്ലൈറ്റ് നമ്പർ , സീറ്റ് നമ്പർ താലൂക്ക്, ജില്ല ഉൾപ്പടെയുള്ള വിവരങ്ങളും ഇവിടെ ശേഖരിക്കും. റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് ഇവിടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. . ഫോൺ നമ്പർ സഹിതം പ്രത്യേക ഫോം പൂരിപ്പിച്ചാണ് വാങ്ങുന്നത്. ഫോമിനോട് അനുബന്ധമായി മുറിച്ചു മാറ്റാവുന്ന മറ്റൊരു ഭാഗമുണ്ട്. ഇതാണ് പുറത്തേക്ക് കടക്കുന്നതിനുള്ള പാസായി നൽകുന്നത്.
ഗർഭിണികൾ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ അവരുടെ മാതാപിതാക്കൾ, 75 വയസ്സിനു മുകളിലുള്ള ആളുകൾ എന്നിവർക്ക് വീടുകളിലാണ് സമ്പർക്ക വിലക്കിൽ കഴിയേണ്ടത്. യാത്ര ചെയ്യുന്ന വാഹന നമ്പർ വരെയുള്ള വിവരങ്ങൾ ഈ ഫോമിൽ എഴുതണം. ഇങ്ങനെയുള്ളവർക്ക് പുറത്തിറങ്ങാൻ രണ്ടു വഴികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാലു പേരടങ്ങുന്ന സംഘത്തെയാണ് കടത്തിവിടുന്നത്. എക്സിറ്റ് പാസ് ഉള്ളവരേ മാത്രമേ പുറത്തേക്ക് കടക്കാൻ അനുവദിക്കൂ. പുറത്തു കടക്കുന്ന യാത്രക്കാരുടെ വിവരങ്ങൾ പുറത്തുള്ള ആരോഗ്യ വകുപ്പിന്റെ ജീവനക്കാരെ അറിയിക്കും. അതോടെപ്പം പോലീസിനും കൈമാറും. പോലീസ് പാസിൽ രേഖപ്പെടുത്തിയിട്ടുള്ള വാഹനത്തിന്റെ അടുത്തേക്ക് യാത്രക്കാരെ എത്തിക്കും.
സർക്കാർ സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് പ്രത്യേക കൗണ്ടറാണ് ഒരുക്കിയിരിക്കുന്നത്. ഇവരെ ജില്ല തിരിച്ച് മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി. ബസാണ് ഇവർക്ക് ഒരുക്കിയിരിക്കുന്നത്. ഓരോ ജില്ലയിലേക്കുമുള്ള കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഓരോ നമ്പർ നൽകിയിട്ടുണ്ട്. എക്സിറ്റ് പാസ് നേടിയതിനു ശേഷം പുറത്തു കടക്കുന്ന ഇവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആ നമ്പറിലുള്ള ബസിൽ കയറ്റിയിരുത്തും.
കൂടാതെ യാത്രക്കാർ കടന്നു പോകുന്ന ഓരോ ഇടങ്ങളിലും സമ്പർക്ക വിലക്കിനെ സംബന്ധിച്ച അനൗൺസ്മെൻ്റ് നടത്തുന്നുണ്ട്. സമ്പർക്ക വിലക്കിൽ കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിലക്ക് ലംഘിച്ചാലുള്ള ശിക്ഷ തുടങ്ങിയ കാര്യങ്ങളും പറയുന്നുണ്ട്. ഈ വിവരങ്ങളെല്ലാം തന്നെ ലഘുലേഖയായും യാത്രക്കാർക്ക് നൽകുന്നു.
യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കലാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ചെയ്യുന്നത്. ഓരോ ജില്ല തിരിച്ചും യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കും.. ഇത് മറ്റ് ജില്ലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വാട്സ് അപ്പ് ഗ്രൂപ്പുവഴി ഷെയർ ചെയ്യും. യാത്രക്കാർ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മറ്റ് ജില്ലക്കാർക്കും വിവരങ്ങൾ അറിയാൻ കഴിയും. ആ ജില്ലയിൽ അയാൾ സമ്പർക്ക വിലക്കിൽ കഴിയുന്നുണ്ടോ തുടങ്ങിയ പൂർണ വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് മനസിലാക്കാൻ ഇതു വഴി സാധിക്കും. ഉപയോഗിക്കുന്ന വാഹനത്തിന്റെ ഡ്രൈവർമാരുടെ നമ്പർ വരെ ശേഖരിക്കും. തഹസിൽദാർ കെ.വി. അംബ്രോസ്, ഡെപ്യൂട്ടി തഹസിൽദാർ ടോമി സെബാസ്റ്റ്യൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വിമാനം ലാൻഡ് ചെയ്യുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ആരംഭിക്കുന്ന ജോലികൾ അവസാന യാത്രക്കാരനും പുറത്തിറങ്ങിയ ശേഷമാണ് അവസാനിക്കുന്നത്. നോഡൽ ഓഫീസർ ഡോ. എം ഹനീഷ്, ഡോ. അരുൺ,
ഡോ. ആനന്ദ്, ഡോ. ജിൻ്റോ , ഡോ. പ്രസ്ലിൻ ,ഡോ. രജീഷ് എന്നിവരാണ് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.