തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് നൂറ് കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തിരമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗുരുതരമായ ആരോപണമാണ് ഉയർന്നത്. ഇടത് മുന്നണിക്കുള്ളിൽ തീരുന്ന വിഷയം മാത്രമല്ല. തോമസ് കെ തോമസിനെതിരെയുള്ള കുറ്റം എന്താണ്? മന്ത്രിസഭയിൽ എടുക്കാൻ പറ്റാത്ത ആളാണ് തോമസ് കെ തോമസ് എന്നു മുഖ്യമന്ത്രി പറയുന്നതിലെ കാര്യമെന്താണ്? ഇതെല്ലാം കൃത്യമായി പുറത്ത് വരണമെന്നും തോമസ് കെ തോമസിനെ ചോദ്യം ചെയ്യണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകർ ഇറച്ചിക്കടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടികളാണെന്ന പരാമർശം കൊണ്ട് പാലക്കാട്ടെ സിപിഎം നേതാവ് കൃഷ്ണദാസിന്റെ ഉദ്ദേശം ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി സരിന് പാര വെക്കലാണ്. പരാമർശത്തിൽ കൃഷ്ണദാസോ പാര്‍ട്ടിയോ മാപ്പ് പറയണം. 2016 ൽ കൃഷ്ണ ദാസ് മത്സരിക്കുമ്പോഴാണ് സിപിഎം ആദ്യം മൂന്നാം സ്ഥാനത്ത് എത്തിയത്. വീണ്ടും പാലക്കാട് മൂന്നാം സ്ഥാനത്ത് എൽഡിഎഫിനെ നിലനിർത്തണമെന്ന വാശി കൃഷ്ണദാസിനുളളതുകൊണ്ടാണ് മാധ്യമങ്ങളെ ചീത്ത വിളിച്ചത്. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി സരിന് പാര വെക്കുകയാണ് കൃഷ്ണദാസിന്റെ ഉദ്ദേശമെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ചത്ത കുതിരയാണെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണം ബാധിക്കില്ല. എസ് എൻഡിപി ജനറൽ സെക്രട്ടറി ഞങ്ങളെ എന്തുപറഞ്ഞാലും ബാധിക്കില്ല. അതുകൊണ്ട് വെള്ളാപ്പളളിയോട് തിരിച്ചു പറയുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.