കണ്ണൂര്‍ : കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര പ്രയാണം തുടരുന്നു. കണ്ണൂർ ജില്ലയിൽ ഇന്ന് 2 കേന്ദ്രങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും. സംസ്ഥാനത്തെ 30 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് ജാഥ ഈ മാസം 29ന് തിരുവനന്തപുരത്ത് സമാപിക്കും. കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ടാണ് കെ.പി.സി.സിയുടെ സമരാഗ്നിക്ക് തുടക്കമായത്.
ആയിരക്കണക്കിന് പ്രവർത്തകരെയും നേതാക്കളെയും സാക്ഷിനിർത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ജാഥ ക്യാപ്റ്റൻ മാരായ കെ സുധാകരനും വി.ഡി സതീശനും പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ഇന്ന് കാസർകോട് നഗരസഭ കോൺഫറൻസ് ഹാളിൽ സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരുമായി കെ .സുധാകരനും വി.ഡി സതീശനും സംവദിക്കും. ശേഷം നേതാക്കൾ മാധ്യമ പ്രവർത്തകരെ കാണും. തുടർന്ന് ഉച്ചയോടെ ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. രണ്ട് കേന്ദ്രങ്ങളിലാണ് ജില്ലയിൽ സ്വീകരണം ഒരുക്കിയത്.