പത്തനംതിട്ട : നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച പത്തനംതിട്ട ജില്ലാ ജയിലിന്റെ രണ്ടാംഘട്ട നിർമ്മാണം ഇഴയുന്നു. 2026 ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ.
ആദ്യഘട്ടം നിർമ്മാണം 5.5 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. രണ്ടാഘട്ടമായി താഴത്തെ നിലയുടെ ഒരു ഭാഗവുംരണ്ടും മൂന്നും നിലകളുടെ നിർമ്മാണവുമാണ് നടത്തേണ്ടത്. ഇതിനായി 12.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ 7 കോടി രൂപ മാത്രമാണ് ശേഷിക്കുന്ന പണികൾക്കായി അനുവദിച്ചത്. തുടക്കത്തിൽ ആകെ 13.8 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്.
പാറകൾ നിറഞ്ഞ പ്രദേശമായതിൽ സെപ്ടിക്ക് ടാങ്ക് സ്ഥാപിക്കാൻ കഴിഞ്ഞില്ല. ശേഷം മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കാൻ പദ്ധതിയിടുകയായിരുന്നു. പദ്ധതിയുടെ പ്ലാനിൽ മാറ്റം വരുത്തിയതോടെ നിർമ്മാണം നീണ്ടു പോകുകയായിരുന്നു. കെട്ടിടത്തിന്റെ ഒരുഭാഗത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള അടിത്തറയുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. തുടർച്ചയായി മഴപെയ്തതോടെ കുഴിയിൽ വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ഇത് നീക്കിയാണ് പണി.