കോന്നി : നിയോജക മണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡ് പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. 1.70 കോടി രൂപ ചിലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന വയ്യാറ്റുപുഴ പുലയൻ പാറ റോഡും 3.30 കോടി രൂപ ചിലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന ചിറ്റാർ -കൊടുമുടി -പടയണിപ്പാറ റോഡിന്റെയും നിർമ്മാണ ഉദ്ഘാടനമാണ് എം എൽ എ നിർവഹിച്ചത്. ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് മുതൽ വയ്യാറ്റുപുഴ വരെയുള്ള റോഡ് 4 കോടി രൂപയ്ക്ക് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. നിർമ്മാണം പൂർത്തീകരിച്ച റോഡിൽ ഈട്ടിച്ചുവടു വരെ ഐറിഷ് ഓടയുടെ നിർമ്മാണവും 15 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ചിട്ടുണ്ട്. വയ്യാറ്റുപുഴ മുതൽ പുലയൻപാറ വരെ ആധുനിക നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ യാത്രാദുരിതത്തിന് പൂർണ്ണ ശമനം ആവുകയാണ്. ചിറ്റാർ -നീലിപിലാവ്- തണ്ണിത്തോട് റോഡ് ആധുനിക നിലവാരത്തിൽ സംസ്ഥാന ഹൈവേയായി നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.
ചിറ്റാർ ഈട്ടിച്ചൂവടു നിന്നും ആരംഭിക്കുന്ന കൊടുമുടി- പറയണിപ്പാറ റോഡിന്റെ 3.300 കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്. 5.5 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ബിഎംബിസി സാങ്കേതികവിദ്യയിലാണ് റോഡുകൾ നിർമ്മിക്കുന്നത്. ആവശ്യമായ ഇടങ്ങളിൽ ഐറിഷ് ഓടയും ട്രാഫിക് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെയാണ് പ്രവർത്തി വിഭാവനം ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർവഹണ ചുമതല. റാന്നി ആശാനുമായുള്ള കരാർ കമ്പനിയാണ് പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്. നിർമ്മാണം ആരംഭിക്കുന്ന പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും നിർദ്ദേശം നൽകി. പുലയൻ പാറയിലും ചിറ്റാർ വാലയിൽ പടി ജംഗ്ഷനിൽ നടന്ന നിർമ്മാണ ഉദ്ഘാടന ചടങ്ങുകൾ അഡ്വ. കെ. യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ബഷീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവികല എബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജി മോഹൻ, നബീസത്ത് ബീവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആദർശ വർമ്മ, ജിതേഷ് ഗോപാലകൃഷ്ണൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എസ് രാജേന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെജി മുരളീധരൻ, ടി കെ സജി തുടങ്ങിയവർ പങ്കെടുത്തു.