പത്തനംതിട്ട: പത്തനംതിട്ട എയര്‍ടെല്‍ മാനേജരും എയര്‍ടെല്‍ കമ്പനിയും ചേർന്ന് 33,000 രൂപ നൽകാന്‍ പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്.
വെട്ടിപ്പുറത്ത് സ്വദേശിയായ അഭിഭാഷകന്‍ റിക്കി മാമൻ പാപ്പി കമ്മീഷനിൽ ഫയൽ ചെയ്ത കേസ്സിലാണ് കമ്മീഷൻ എയര്‍ടെല്‍ കമ്പനിക്കെതിരെ വിധി പ്രസ്താവിച്ചത്.
2022 ഒക്ടോബർ മാസം 26-ാം തീയതി 2,999 രൂപാ കൊടുത്ത് ഹർജിക്കാരൻ തൻ്റെ മൊബൈൽ നമ്പരിലേക്ക് എയർടെൽ നെറ്റ് വർക്ക് കണക്ഷൻ റീചാർജ്ജ് ചെയ്തു. ഒരു ദിവസം 2 GB അണ്‍ലിമിറ്റഡ് ഡാറ്റയും ദിവസം 100 എസ്.എം.എസും കോളും അടക്കമുള്ള പ്ലാന്‍ ഒരു വർഷ കാലയളവിലേക്കാണ് റീചാർജ് ചെയ്തത്. ഒരാഴ്‌ച കഴിഞ്ഞപ്പോൾ മുതൽ തന്നെ വീടിൻ്റെ ഭാഗങ്ങളിൽ നെറ്റ് വർക്ക് കണക്ഷൻ കിട്ടാത്ത അവസ്ഥയിലായി.
പലപ്പോഴും 2 പോയ്ന്‍റുകൾ മാത്രമേ മൊബൈലിൽ നെറ്റ് വർക്ക് കാണിക്കാറുള്ളു. ഈ വിവരം എയർടെലിൻ്റെ പത്തനംതിട്ട സ്റ്റോറിലെ ഉദ്യോഗസ്ഥരോടും കമ്പനിയെയും നേരിട്ടും ടെലിഫോൺ മുഖാന്തരവും അറിയിച്ചിട്ടും പൂർണ്ണ തോതിൽ നെറ്റ് വർക്ക് കണക്ഷൻ തരാൻ കഴിഞ്ഞില്ല. അഭിഭാഷകനായ തനിക്ക് രാത്രി കാലങ്ങളിൽ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് ജോലി ഉണ്ടെന്നും അതിനാണ് 2,999 രൂപാ കൊടുത്ത് ഒരു വർഷത്തേയ്ക്ക് എയർടെലിൻ്റെ നെറ്റ് വർക്ക് കണക്ഷനെടുത്തതെന്നും മറ്റും അറിയിച്ചപ്പോൾ വെട്ടിപ്പുറത്തെ എയർടെലിൻ്റെ ടവർ വാടകയ്ക്ക് എടുത്തതാണെന്നും ഉടമസ്ഥനുമായുള്ള കരാർ കാലാവധി കഴിഞ്ഞതിനാൽ എയർടെലിന്റെ നെറ്റ് വർക്ക് ടവർ ഉപയോഗിക്കാൻ കരാർകാരൻ സമ്മതിക്കില്ലായെന്നും പുതിയ ടവറിനു വേണ്ടിയുള്ള പരിശ്രമം നടത്തികൊണ്ടിരിക്കുകയാണെന്നും പുതിയ ടവർ 3 മാസത്തിനകം പൂർത്തീകരിച്ച് ഹർജിക്കാരൻ്റെ വീട്ടിലും മറ്റും പൂർണ്ണതോതിൽ നെറ്റ് വർക്ക് നൽകാമെന്നും ഹർജിക്കാരന് എതിർകക്ഷി ഉറപ്പുനൽകിയിരുന്നതാണ്.
കരാറുകാരനുമായുളള തർക്കങ്ങൾ മറച്ചുവെച്ചാണ് കമ്പനി ഹർജിക്കാരന് റീചാർജ് പ്ലാന്‍ ചെയ്‌തുകൊടുത്തത്. എന്നാൽ എയർടെലിൻ്റെ നെറ്റ് വർക്ക് കണക്ഷനെടുത്ത് 1 വർഷം കഴിഞ്ഞിട്ടും നല്ല രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ടാണ് ഹർജിക്കാരൻ കമ്മീഷനെ സമീപിച്ചത്. ഹർജിഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകക്ഷികൾക്കും നോട്ടീസ് അയ ക്കുകയും കോടതിയിൽ ഹാജരായ ഇരുകക്ഷികളും ആവശ്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എതിർകക്ഷികൾ നല്ല നെറ്റ് വർക്ക് സർവീസ് വാഗ്ദാനം നൽകി ഹർജികക്ഷിയെ കൊണ്ട് ഒരു വർഷത്തേയ്ക്ക് 2,999 രൂപ അടപ്പിച്ച് നെറ്റ് വർക്ക് കണക്ഷൻ എടുപ്പിച്ചെങ്കിലും ഒരു ദിവസം പോലും പൂർണ്ണമായ അളവിൽ നെറ്റ് വർക്ക് കണക്ഷൻ കൊടുക്കാൻ എതിർകക്ഷിയ്ക്ക് കഴിഞ്ഞിട്ടില്ലായെന്ന് കമ്മീഷൻ വില യിരുത്തി. എയർടെൽ ടവർ ഇല്ലാതിരുന്നിട്ടും അത് മറച്ചുവെച്ച് കണക്ഷനുകൾ കൊടുത്ത് അന്യായമായ ലാഭമുണ്ടാക്കുകയാണ് എയർടെൽ കമ്പനി ചെയ്ത്. അതുകൊണ്ട് അടച്ച 2,999 രൂപ പലിശ സഹിതം തിരികെ നൽകാനും 20,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചിലവ് ഇനത്തിലും ഹർജികക്ഷിയ്ക്ക് നൽകാൻ കമ്മീഷൻ എതിർകക്ഷികളോട് ഉത്തരവിടുകയാണ് ചെയ്‌തത്. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.