തിരുവനന്തപുരം : വന്യമൃഗശല്യം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 204 ജനജാഗ്രത സമിതികള്‍ തയ്യാറാക്കി. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സൗരോര്‍ജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം വന്യജീവി വാരഘോഷത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വന്യജീവികളുടെ ആവാസവ്യവസ്ഥ വലിയ ഭീഷണി നേരിടുകയാണ്. സംസ്ഥാനത്ത് 228 ജീവികള്‍ വംശനാശഭീഷണി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവ് ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് നേരത്തെ വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. സർക്കാരിന് ഫണ്ടില്ലാത്തതാണ് അർഹമായ തുക അനുവദിക്കാൻ തടസ്സമെന്നാണ് മന്ത്രിയുടെ വിശദീകരണം.
പദ്ധതി തയ്യാറാക്കുന്നതിനു മുന്നോടിയായാണ് വന്യമൃഗ ആക്രമണം രൂക്ഷമായ ജില്ലകളിൽ മന്ത്രി നേരിട്ടെത്തും. ഇതിന് ശേഷം വിശദമായി പദ്ധതി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ആക്രമണം തടയാൻ കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ തുടങ്ങാനും ദ്രുത കർമ്മസേനയുടെ എണ്ണം കൂട്ടാനുമുള്ള ശുപാർശ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.