ന്യൂഡൽഹി : സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി. അന്തര്‍സംസ്ഥാന സഹകരണ സംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്തെ സഹകരണ സംഘങ്ങൾ എന്നിവയിൽ മാത്രമേ കേന്ദ്രത്തിന് നിയമനിർമാണം നടത്താനാകൂവെന്നും മറ്റുള്ളവ സംസ്ഥാന വിഷയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് 2012-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയുടെ ഒരുഭാഗം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013-ലെ ആ വിധിക്കെതിരേ കേന്ദ്രം നൽകിയ അപ്പീലാണ് സുപ്രീംകോടതി തീർപ്പാക്കിയത്. സഹകരണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക മന്ത്രാലയമുണ്ടാക്കുകയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിനെ എതിർക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വിധി പ്രസക്തമാണ്.
സഹകരണം സംസ്ഥാന വിഷയമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന ‘പാർട്ട് 9 ബി’ പൂർണമായും റദ്ദാക്കിയിരുന്നു. എന്നാൽ ഇതിൽ അന്തര്‍സംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണ സംഘങ്ങൾ, കേന്ദ്രഭരണ പ്രദേശത്ത് പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലനിൽക്കുമെന്ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. അതായത് ഒരു സംസ്ഥാനത്തിനകത്ത് മാത്രം പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തിൽ കേന്ദ്രം ഇടപെടരുത്.
ജസ്റ്റിസ് ആർ.എഫ്. നരിമാൻ, ജസ്റ്റിസ് ബി.ആർ. ഗവായ് എന്നിവരാണ് ഭൂരിപക്ഷ വിധിയെഴുതിയത്. എന്നാൽ 97-ാം ഭരണഘടനാ ഭേദഗതി പൂർണമായും റദ്ദാക്കണമെന്നും കേന്ദ്രത്തിന്റെ അപ്പീൽ തള്ളുന്നതായും ജസ്റ്റിസ് കെ.എം. ജോസഫിന്റെ ഭിന്നവിധിയിൽ വ്യക്തമാക്കി.
ഭരണസമിതിയംഗങ്ങളുടെ എണ്ണം, അംഗങ്ങൾക്കെതിരായ ശിക്ഷാനടപടി, പിരിച്ചുവിടാനുള്ള വ്യവസ്ഥകൾ, ഓഡിറ്റിങ് തുടങ്ങിയ വിഷയങ്ങളാണ് റദ്ദാക്കപ്പെട്ട ‘പാർട്ട് 9 ബി’യിൽ വരുന്നത്. സഹകരണ സൊസൈറ്റികളുടെ കാര്യത്തിൽ നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരത്തിൽ കടന്നുകയറുന്നതാണോ ഭരണഘടനാ ഭേദഗതിയെന്നാണ് സുപ്രീംകോടതി പരിശോധിച്ചത്. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് നേരിട്ടോ അല്ലാതെയോ കൈകടത്തുന്നതല്ല ഭേദഗതിയെന്ന് കേന്ദ്രം വാദിച്ചു. സഹകരണ സൊസൈറ്റികൾ കൈകാര്യം ചെയ്യാൻ രാജ്യമൊട്ടാകെ ഏകീകൃത സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമിട്ടതെന്നും സംസ്ഥാനങ്ങൾക്ക് നിയമനിർമാണത്തിനുള്ള അധികാരം നഷ്ടപ്പെടില്ലെന്നും കേന്ദ്രം വാദിച്ചു.