പെർത്ത് : അമേരിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയിലും കൊവിഡ് 19 (കൊറോണ വൈറസ്) ബാധിച്ച രോഗി മരിച്ചു. പെർത്തിൽ നിന്നുള്ള എഴുപത്തിയെട്ട്കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ഇയാളുടെ ഭാര്യ നിരീക്ഷണത്തിലാണ്. ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് കപ്പലിലെ യാത്രക്കാരായിരുന്നു ഇവർ. കോവിഡ് 19 ബാധയെത്തുടർന്നുള്ള അമേരിക്കയിലെ ആദ്യമരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ആസ്ട്രേലിയയും വൈറസ് ബാധ മൂലമുള്ള മരണം സ്ഥിരീകരിച്ചത്.
ലോകത്ത് കോവിഡ് 19 വൈറസ് ബാധയെ തുടർന്നുള്ള മരണം മൂവായിരത്തോട് അടുത്തു. ദക്ഷിണ കൊറിയക്ക് പിന്നാലെ ഇറാനിലും വൈറസ് ബാധ വ്യാപിക്കുകയാണ്. എൺപത്തിഅയ്യായിരത്തിൽ അധികം പേർക്ക് ഇതിനോടകം വൈറസ് ബാധിച്ചുവെന്നാണ് കണക്കുകൾ. ഇറാനിലും ദക്ഷിണ കൊറിയയിലും വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. 24 മണിക്കൂറിനിടെ 205 കേസുകളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തത്.
ദക്ഷിണ കൊറിയയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 3,150 ആയി. 17 പേർ ഇതിനോടകം മരിച്ചു. ഇന്നലെ മാത്രം 813 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈന കഴിഞ്ഞാൽ ഏറ്റവുമധികം പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ഇവിടെ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ദെയ്ഗിലാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലാണ് വൈറസ്ബാധ ഏറ്റവും രൂക്ഷമായത്. 43 പേർ ഇറ്റലിയിൽ മരിച്ചു. ആയിരത്തിലധികം പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ മരിച്ചവരുടെ എണ്ണം 2,835 ആയി. ഖത്തറിലും ഇക്വഡോറിലും കൊവിഡ് 19 സ്ഥിരീകരിച്ചു.