തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതൽ കർശന പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ എസ് പിമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 24 പോയിന്‍റുകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുഴുവൻ വാഹനങ്ങളും പരിശോധിക്കും. സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളിൽ ഓരോ കോച്ചിലും പ്രത്യേക സംഘം കർശന പരിശോധന നടത്തും.
അതിർത്തികളിലും ഇന്നുമുതൽ പരിശോധന ശക്തമാക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പ്രത്യേക പരിശോധനയുണ്ടാകും. വീടുകളിൽ അടക്കം നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും ഉൾപ്പടെ ഉറപ്പാക്കാൻ ഉള്ള ശ്രമങ്ങളും സജീവമാക്കും. കൂടുതൽ സാംപിൾ പരിശോധനാ ഫലങ്ങളും ഇന്ന് ലഭിക്കും.
കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കേരള-തമിഴ്നാട് അതിർത്തിയായ നാടുകാണി ചുരത്തിൽ യാത്രക്കാരെ ഇന്ന് മുതല്‍ പരിശോധനക്ക് വിധേയരാക്കും. ആരോഗ്യ വകുപ്പും പോലീസും സംയുക്തമായാകും പരിശോധനക്കുള്ള സൗകര്യമൊരുക്കുക. ബസുകള്‍, ചരക്കു വാഹനങ്ങള്‍, മറ്റു സ്വകാര്യ യാത്രാ വാഹനങ്ങള്‍ എന്നിവയില്‍ മലപ്പുറം ജില്ലയിലേക്കെത്തുന്നവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് സംഘം ഉറപ്പു വരുത്തും.
രോഗ ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും. ചുമ, ജലദോഷം തുടങ്ങി മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച് ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തും. കൊവിഡ് 19 ആശങ്ക അവസാനിക്കുന്നതുവരെ സംസ്ഥാന അതിർത്തിയിൽ പരിശോധന തുടരാനാണ് ആരോഗ്യ വകപ്പിനും പോലീസിനും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുള്ളത്.
അതേസമയം കൊവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ നൽകിയ നിർദേശങ്ങൾ പാലിക്കണമെന്ന് വിശ്വാസികളോട് കെസിബിസി ആവശ്യപ്പെട്ടു. ദേവാലയങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രാർത്ഥന നടത്താൻ വിശ്വാസികൾക്ക് അവസരം നൽകും. ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ദിവ്യബലി വിശ്വാസികൾ പ്രയോജനപ്പെടുത്തണമെന്നും കെസിബിസി സർക്കുലറിലൂടെ ആവശ്യപ്പെട്ടു. സിറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാ ദേവാലയങ്ങളിലും സർക്കുലർ വായിക്കും.