പത്തനംതിട്ട : കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ദമ്പതികള് സഞ്ചരിച്ച കാറിലിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിക്കുകയും ഭാര്യയ്ക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ 3.68 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നേരത്തേ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ പുറപ്പെടുവിച്ച വിധി അംഗീകരിച്ച ഹൈക്കോടതി പോലീസ് തയാറാക്കിയ കുറ്റപത്രം തള്ളിക്കളയുകയും ചെയ്തു. 2016 മാർച്ച് 27നു രാവിലെ 9.20നു എംസി റോഡിൽ പന്തളം ചിത്ര ആശുപത്രിക്കു സമീപം കെഎസ്ആർടിസിയുടെ നെടുമങ്ങാട് – പാലക്കാട് സൂപ്പർഫാസ്റ്റ് ബസ് കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ചെങ്ങന്നൂർ പെണ്ണുക്കര മണ്ണിൽ പ്രദീപ് (41) മരിക്കുകയും ഭാര്യ സോണി പ്രദീപിന് (34) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
എതിർദിശയിൽ വന്ന കാറിൽ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തേ തുടർന്ന് പന്തളം പോലീസ് തയാറാക്കിയ എഫ്ഐആറിൽ കെഎസ്ആർടിസി ഡ്രൈവറെ ഒന്നാം പ്രതിയും മരിച്ച പ്രദീപിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസെടുത്തത്. വാഹനം ഇടിച്ചു മരിച്ചാൽ ചേർക്കേണ്ട വകുപ്പുകൾ ഒഴിവാക്കുകയും ചെയ്തു. ബസിലെ യാത്രക്കാരിലൊരാളും നെടുമങ്ങാട് സ്റ്റേഷൻ മാനേജരും വിചാരണ വേളയിൽ നൽകിയ മൊഴികൾ നിർണായകമായ വഴിത്തിരിവായി മാറുകയും ബസിന്റെ അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന നിഗമനത്തിലേക്ക് കോടതി എത്തുകയും ചെയ്തു. മരിച്ച പ്രദീപിനെ കുറ്റക്കാരനാക്കിയാണ് കെഎസ്ആർടിസിയും ഇൻഷ്വറൻസ് കമ്പനിയും വാദം നടത്തിയത്. എന്നാൽ പോലീസ് സമർപ്പിച്ച കുറ്റപത്രം തള്ളിയ കോടതി കെഎസ്ആർടിസിയും ഇൻഷ്വറൻസ് കമ്പനിയും നഷ്ടപരിഹാരം നൽകണമെന്നു വിധിക്കുകയായിരുന്നു.
ട്രിബ്യൂണൽ അനുവദിച്ച നഷ്ടപരിഹാരത്തുക വർധിപ്പിക്കാനായി ഹൈക്കോടതിയെ പ്രദീപിന്റെ കുടുംബം സമീപിച്ചപ്പോൾ തന്നെ ഇൻഷ്വറൻസ് കമ്പനി വിധിക്കെതിരേ അപ്പീലും നൽകി. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ഹൈക്കോടതി അധിക തുക നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു. വിചാരണക്കോടതി ഭാര്യ സോണിക്കുണ്ടായ പരിക്കുമായി ബന്ധപ്പെട്ട് അനുവദിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഹൈക്കോടതി കണ്ടെത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ജീവിതകാലം മുഴുവൻ രണ്ട് ശുശ്രൂഷകരുടെ ആവശ്യം ഇവർക്കുണ്ടാകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ട്രിബ്യൂണൽ അനുവദിച്ച തുക അപര്യാപ്തമാണെന്ന നിഗമനത്തിൽ ശുശ്രൂഷകൾക്കായി അനുവദിച്ച തുക ഉൾപ്പെടെ 74.50 ലക്ഷം രൂപ അനുവദിച്ചു. ഇരു കോടതികളും കൂടി അനുവദിച്ച നഷ്ടപരിഹാരം പ്രദീപ് മരിച്ച കേസിൽ 1,21,81,665 രൂപയും ഭാര്യ സോണി പ്രദീപിനുണ്ടായ പരിക്കുമായി ബന്ധപ്പെട്ട് 2,36,92,307 രൂപയും കെട്ടിവെയ്ക്കാനാണ് ഇൻഷ്വറൻസ് കമ്പനിക്ക് നൽകിയിരിക്കുന്ന ഉത്തരവ്. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ മാത്യു ജോർജ്, എ.എൻ. സന്തോഷ് എന്നിവർ ഹാജരായി.