ഡല്‍ഹി: കോവാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സമ്മര്‍ദം ഉണ്ടായിരുന്നതായി സൂചന. നാലു ദിവസത്തിനിടെ മൂന്നു യോഗങ്ങളാണ് വാക്‌സിന്‍ അനുമതിയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി ചേര്‍ന്നത്. ഇതില്‍ ആദ്യ രണ്ടു യോഗത്തിലും, ഭാരത് ബയോടെക് ഐസിഎംആറുമായി ചേര്‍ന്നു വികസിപ്പിച്ച കോവാക്‌സിന് അനുമതി നല്‍കുന്നതിന് സമിതി അനുകൂലമായിരുന്നില്ല.
ഡിസംബര്‍ 30നും ജനുവരി ഒന്നിനും ചേര്‍ന്ന യോഗത്തില്‍, വാക്‌സിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് അഭിപ്രായപ്പെട്ട സമിതി ജനുവരി രണ്ടിലെ യോഗത്തില്‍ പെട്ടെന്ന് അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
രാജ്യത്ത് 26,000 പേരില്‍ മൂന്നാം ഘട്ട പരീക്ഷണം നടന്നുവരുന്ന കോവാക്‌സിന് അനുമതി നല്‍കിയതു നേരത്തെ തന്നെ വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കോവാക്‌സിന്‍ അനുമതിക്കെതിരെ രംഗത്തുവന്നപ്പോള്‍, വാക്‌സിനെപ്പോലും രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വാദം കൊണ്ടാണ് സര്‍ക്കാര്‍ ഇതിനെ നേരിട്ടത്.
കോവാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണ വിവരങ്ങള്‍ ഉപയോഗത്തിന് അനുമതി നല്‍കുന്നതിനു പര്യാപ്തമല്ലെന്നാണ് വിദഗ്ധ സമിതി മിനിറ്റ്‌സ് വ്യക്തമാക്കുന്നത്. കോവാക്‌സിന്റെ പ്രതിരോധശേഷി, സുരക്ഷ, ഫലപ്രാപ്തി തുടങ്ങിയവയില്‍ പുതിയ വിവരങ്ങള്‍ കമ്പനി സമര്‍പ്പിക്കേണ്ടതാണെന്നാണ് ഡിസംബര്‍ 30ലെ യോഗത്തിന്‍റെ മിനിറ്റ്‌സ് പറയുന്നത്.
കോവാക്‌സിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞ ജനുവരി ഒന്നിലെ യോഗത്തിലാണ്, ഓക്‌സ്ഫഡും ആസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡിന് സമിതി അനുമതി നല്‍കിയത്. പിറ്റേന്ന് നേരത്തെ നിശ്ചയിക്കാത്ത യോഗം ധൃതിപിടിച്ചു ചേര്‍ന്ന് കോവാക്‌സിന് അനുമതി നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.