കുമളി : കേരളാ – തമിഴ്‌നാട് അതിര്‍ത്തിയില്‍ കുമളിക്ക് സമീപം തേനി ജില്ലയിലെ ഗൂഡല്ലൂര്‍ അഴകുപ്പിള്ള സ്ട്രീറ്റില്‍ താമസിക്കുന്ന എണ്‍പതുകാരിയാണ് കൊറോണ ബാധിച്ച് ശനിയാഴ്ച്ച മരിച്ചത്. വയറ്റില്‍ അസുഖം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെ ബന്ധുക്കള്‍ ഗൂഡല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തിച്ചിരുന്നു.
വയറിളക്കത്തിന് മരുന്ന് നല്‍കിയത് കൂടാതെ ഇവരുടെ കോവിഡ് ടെസ്റ്റും നടത്തിയിരുന്നു. വീട്ടില്‍ നിന്നും പുറത്തു പോകരുതെന്നും വീട്ടില്‍ കോറന്റയിന്‍ ഇരിക്കണമെന്നും നിര്‍ദ്ദേശിച്ചാണ് ആശുപത്രിയില്‍ നിന്നും ഇവരെ വീട്ടിലേക്ക് മടക്കി വിട്ടത്. കോവിഡ് പരിശോധനയില്‍ ഇവര്‍ പോസിറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇവര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മരണപെട്ടത്. ഇവര്‍ മരിച്ച കാര്യം ബന്ധുക്കള്‍ ഗൂഡല്ലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ അറിയിച്ചിരുന്നു.
മൃതദേഹം സംസ്‌കരിക്കുന്നതിനായി ശ്മശാനത്തിലേക്ക് കൊണ്ടു പോകുന്നതിന് ആംബുലന്‍സ് ലഭ്യമാക്കണമെന്ന് ബന്ധുക്കള്‍ ഉദ്യോസ്ഥരോട് ആവശ്യപ്പെട്ടിരിന്നു. എന്നാല്‍ ആംബുലന്‍സ് ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും ഇവ കോവിഡ് രോഗികള്‍ക്ക് വേണ്ടിയുള്ള ഓട്ടത്തിലാണെന്നും ഇതിനാല്‍ ആംബുലന്‍സ് കിട്ടാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
കൂടാതെ ഇവരുടെ സമുദായ സംഘടനകളുടേത് ഉള്‍പ്പെടെയുള്ള വാഹനത്തിനായി ശ്രമിച്ചെങ്കിലും കൊറോണാ ഭീതി മൂലം ഇവരും വരാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ തദ്ദേശവാസിയായ ഒരാളെ മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാന്‍ ഏര്‍പ്പെടുകയായിരുന്നു. ആയിരം രൂപ കൂലി വാങ്ങിയാണ് ഇയാള്‍ മൃതദേഹം തള്ളുവണ്ടിയില്‍ കയറ്റി വിലാപയാത്രയായി ഒരു കിലോമീറ്ററോളം അകലെയുള്ള ശ്മശാനത്തില്‍ എത്തിച്ചത്. എന്നാല്‍ തള്ളുവണ്ടിയില്‍ മൃതദേഹം കൊണ്ടു വന്നയാളൊ അനുഗമിച്ചിരുന്നവരോ പി.പി.ഇ കിറ്റോ മറ്റ് പ്രതിരോധ മാര്‍ഗ്ഗങ്ങളോ സ്വീകരിച്ചിരുന്നില്ല. യാതൊരു മുന്‍കരുതലുമില്ലാതെ മൃതദേഹം കൊണ്ടു പോയതിനെ തുടര്‍ന്ന് ഈ ഗ്രാമത്തിലെ ജനങ്ങള്‍ കൊറോണ ഭീതിയിലാണ്.
രാജ്യത്ത് കൊറോണ പ്രതിരോധത്തിനായി പലതരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം അധികൃതരുടെ അനാസ്ഥ മൂലം യാതൊരു പ്രതിരോധ സംവിധാനങ്ങളുമില്ലാതെ സംസ്‌കരിക്കാന്‍ കൊണ്ടുപോയത്. മാത്രമല്ല മൃതദേഹത്തോട് അനാദരവ് കാട്ടിയതിനെതിരെയും ആളുകള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.