തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം ഉയരുമെന്ന മുന്നറിയിപ്പിനിടെ ആശങ്കയായി മരണനിരക്ക്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 204 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് ഉയരുന്നത് ആരോഗ്യവകുപ്പിനും വെല്ലുവിളിയാവുകയാണ്. ആരോഗ്യവകുപ്പിന്റെ നവംബർ 30ലെ പ്രതിവാര റിപ്പോർട്ട് പ്രകാരം 174 മരണമുണ്ടായിരുന്നത്. തൊട്ടടുത്തയാഴ്ച്ച 187 ആയി ഉയർന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇത് വീണ്ടുമുയർന്ന് 204 ആയി. ഏറ്റവുമുയർന്ന കണക്കായ 35 മരണം ഉണ്ടായത് ഈയാഴ്ച്ചയിലാണ്. മരണനിരക്ക് മൂന്നു തവണ മുപ്പതും കടന്നതോടെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി.
പ്രായമായവരും കുട്ടികളും ഒന്നിച്ച് പുറത്തിറങ്ങിയ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം കൊവിഡ് കേസുകൾ കൂടുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ മരണനിരക്കും ഇനിയും കൂടുമെന്ന ആശങ്ക. ഡിസംബർ ഏഴിലെ പ്രതിവാര റിപ്പോർട്ട് പ്രകാരം മുൻ ആഴ്ച്ചകളിൽ മൈനസിലേക്ക് താഴ്ന്നിരുന്ന കോവിഡ് കേസുകളിലെ പ്രതിവാര വളർച്ചാ നിരക്ക് 5.6 ശതമാനമായി ഉയർന്നതും ആശങ്കയുണ്ടാക്കുന്നു. ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണത്തിനായി സർക്കാർ ദൗത്യസേന രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലുമാണ് ദൗത്യസേനകൾ രൂപീകരിച്ചിരിക്കുന്നത്.