Saturday, July 5, 2025 10:04 am

കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടാം തീയതി വോട്ടെണ്ണല്‍ പ്രക്രിയ നടത്താവൂ ; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ തീക്ഷ്ണമായ രോഗ വ്യാപനം ആണ് നടന്നുവരുന്നതെന്ന് ഐഎംഎ. ഒരാളില്‍ നിന്ന് പത്തോ പതിനഞ്ചോ പേരിലേക്ക് പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ. രോഗപ്രതിരോധത്തിനായി ബ്രേക്ക് ദ ചെയിന്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയും. അടുത്ത രണ്ടാഴ്ചകള്‍ വളരെ നിര്‍ണായകമായതിനാല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ്, കര്‍ഫ്യൂ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ പി. റ്റി സക്കറിയാസ് പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ വരാതെ നോക്കേണ്ടത് രോഗി പരിചരണത്തിന് ആവശ്യമായി വരുന്നു. സ്വയം കൃത്യമായ പരിരക്ഷ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടത് ഓരോ ആരോഗ്യ പ്രവര്‍ത്തകരുടെയും കടമയാണ്. ഇതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഐ സേഫ് എന്ന പ്രോജക്‌ട് വഴി കൃത്യമായ പ്രതിരോധ പരിശീലന മാര്‍ഗങ്ങള്‍ ചെയ്തുവരുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ മരണനിരക്ക് ഏറ്റവും കുറഞ്ഞ അവസ്ഥയില്‍ ഉള്ളത്. ചെറുകിട ആശുപത്രികളിലും ക്ലിനിക്കുകളിലും എല്ലാം രോഗികളെ പരിശോധിക്കാന്‍ പ്രാപ്തരാക്കുന്ന വിധത്തില്‍ ഡോക്ടര്‍മാര്‍ക്ക് രോഗപ്രതിരോധത്തിനുള്ള സാമഗ്രികള്‍ അടക്കം വിതരണം ചെയ്യാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു സാധിച്ചു. ഈ പ്രക്രിയ രണ്ടാം തരംഗത്തിന്റെ ഈ സമയത്തും തുടര്‍ന്നു കൊണ്ടുവരുന്നു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ കാര്യമായ വീഴ്ച നമ്മുടെ ഭാഗത്തുനിന്നുണ്ടായി. അതിന്റെ പരിണതഫലം കൂടിയാണ് ഇന്നത്തെ തീവ്ര രോഗവ്യാപനം. ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും വീഴ്ചവരുത്തിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ഇതോടൊപ്പമാണ് ആഘോഷങ്ങളും പൂരങ്ങളും അതുപോലെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന അവസ്ഥകളും. ഇത്  രോഗബാധയ്ക്ക്, രോഗവ്യാപനത്തിന് ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കി. ഇത് ഒഴിവാക്കുന്നതില്‍ നമുക്ക് പറ്റിയ വീഴ്ച തന്നെയാണ് രണ്ടാം തരംഗം ഇത്രയും രൂക്ഷമാക്കിയത്. ഇനിയെങ്കിലും കര്‍ശനമായ നിയന്ത്രണ നടപടികള്‍ ഉണ്ടായേ മതിയാകൂ.

കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടാം തീയതി വോട്ടെണ്ണല്‍ പ്രക്രിയ നടത്താവൂ. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവെക്കുന്ന രീതിയില്‍ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും അന്ന് ഉണ്ടായാല്‍ നമ്മുടെ ആരോഗ്യപരിപാലന വ്യവസ്ഥ തകരുന്ന സാഹചര്യം ഉണ്ടാകും. ഇപ്പോള്‍തന്നെ ആശുപത്രി കിടക്കകള്‍, ഐ.സി.യു. കിടക്കകള്‍, വെന്റിലേറ്ററുകള്‍ എല്ലാം അപര്യാപ്തമാകുന്ന സാഹചര്യമുണ്ട്. കര്‍ഫ്യൂ സമാനമായ അവസ്ഥയായിരിക്കണം രണ്ടാം തീയതി എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഭിപ്രായം.

ആഘോഷങ്ങളുടെ നാളുകളാണ് ഇത്. പൂരങ്ങള്‍, പെരുന്നാളുകള്‍ അതുപോലെതന്നെ റംസാനോടനുബന്ധിച്ച്‌ ഉള്ള ഇഫ്താര്‍ പാര്‍ട്ടികള്‍ അങ്ങനെയങ്ങനെ കൂട്ടം കൂടലുകള്‍ ഉണ്ടാകുന്ന അവസ്ഥകള്‍ ധാരാളമാണ്. ഇതെല്ലാം ഒഴിവാക്കിയേ മതിയാവൂ. RTPCR ടെസ്റ്റുകള്‍ ഇനിയും വര്‍ദ്ധിപ്പിച്ച്‌ ദിനംപ്രതി ഒരുലക്ഷത്തിലധികം ആക്കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ രോഗബാധിതരെ തിരിച്ചറിഞ്ഞ് മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിക്കു. കോണ്‍ടാക്‌ട് ട്രേസിംഗ്, ടെസ്റ്റിംഗ് അതുപോലെതന്നെ ക്വാരന്‍ടൈന്‍ നിബന്ധനകള്‍ കൃത്യമായി പരിപാലിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ എം.ബി.ബി.എസ്., ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മാറ്റിവെച്ച നടപടി പുന:പരിശോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ, ജൂനിയര്‍ ഡോക്ടര്‍മാരുടെ, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഏറെ ആവശ്യമായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പരീക്ഷകള്‍ നടത്തി അവരെ മഹാമാരി നേടുന്നതിന് ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. ഒരു ബാച്ച്‌ ഹൗസ് സര്‍ജന്‍മാരുടെ കാലാവധി തീരുന്നതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ അംഗബലത്തില്‍ കാര്യമായ കുറവുണ്ടാകും. ഇത് നികത്താനുള്ള അടിയന്തര നടപടികളാണ് കൈക്കൊള്ളേണ്ടത്.

വാക്സിനേഷന്‍ കാര്യത്തില്‍ കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കേണ്ടത് രോഗപ്രതിരോധത്തിന് അത്യാവശ്യമായി വരുന്നു. വാക്സിന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. ഈ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണ്. കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ സ്വകാര്യമേഖലയില്‍ അടക്കം അനുവദിക്കുകയും തിരക്ക് പരമാവധി ഒഴിവാക്കുകയും ചെയ്യണം. വാക്സിനേഷന്‍ സെന്ററുകള്‍ രോഗവ്യാപനത്തിന് കാരണമാകുന്ന ഇന്നത്തെ അവസ്ഥ മാറിയേ പറ്റൂ.

ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ആണ് ഇത്തരത്തില്‍ രോഗവ്യാപനം തീവ്രമാക്കിയത് എന്ന് നാം മനസ്സിലാക്കണം. ഈ ജനിതക മാറ്റങ്ങളുടെ പഠനങ്ങളും അടിയന്തരമായി നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ ആവിഷ്‌കരിക്കുന്നതിന് സാധ്യമാകൂ. കഴിഞ്ഞ തരംഗത്തില്‍ ഉണ്ടായ രോഗികളുടെ, രോഗാവസ്ഥകളുടെ ഡാറ്റ വേണ്ട രീതിയില്‍ പഠനം നടത്താതെയിരുന്ന സാഹചര്യത്തില്‍ ഇന്നത്തെ തരംഗത്തെ അതിജീവിക്കുന്ന പ്രക്രിയ വേണ്ടവിധത്തില്‍ നടത്താന്‍ സാധിക്കാതെ വന്നു എന്നു കൂടി നാം മനസ്സിലാക്കണം. രോഗാവസ്ഥയെ കുറിച്ചുള്ള ഇത്രയും ഡാറ്റ ഉണ്ടായിട്ടും കൃത്യമായ പഠനങ്ങള്‍ കേരളത്തില്‍ നിന്നുണ്ടായില്ല എന്നുള്ളത് നിരാശാജനകമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിരന്തരം ആവശ്യപ്പെട്ടിട്ട് പോലും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് പഠനങ്ങളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനം ഉണ്ടായില്ല.

കോവിഡ് മഹാമാരി തുടര്‍ന്ന് ഇവിടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നമ്മുടെ സാമൂഹികമായ പെരുമാറ്റങ്ങളില്‍ നൂതനമായ മാറ്റങ്ങള്‍ ആവിഷ്‌കരിക്കേണ്ടത് കാലത്തിന്റെ ആവശ്യകത ആയി മാറുന്നു. പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ സമൂഹത്തിലെ വിവിധ തുറകളില്‍ ഉണ്ടാകേണ്ടതുണ്ട്. ജോലിസ്ഥലങ്ങളില്‍, പഠന കേന്ദ്രങ്ങളില്‍, പാഠശാലകളില്‍, വ്യവസായശാലകളില്‍, മാര്‍ക്കറ്റുകളില്‍ തുടങ്ങി പൊതുജനം വിഹരിക്കുന്ന മേഖലകളില്‍ കര്‍ശന നിയന്ത്രണം എര്‍പ്പെടുത്തണമെന്നും ഐഎംഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി യോഗത്തെ വൻപുരോഗതിയിലേയ്ക്ക് നയിച്ച കരുത്തുള്ള ജനനായകനാണ് വെള്ളാപ്പള്ളി നടേശന്‍ ; അഡ്വ.സിനിൽ മുണ്ടപ്പള്ളി

0
പന്തളം : എസ്.എൻ.ഡി.പി യോഗത്തെ വൻപുരോഗതിയിലേയ്ക്ക് നയിച്ച കരുത്തുള്ള ജനനായകനാണ്...

അറ്റകുറ്റപ്പണികൾക്കായി ഒമാനിലെ പ്രധാന റോഡ് അടച്ചു

0
മസ്കറ്റ്: ഒമാനിലെ ബൗഷർ വിലായത്തിലെ അൽ ഖുവൈർ റോഡ് താത്കാലികമായി അടച്ചിടുമെന്ന്...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം പഴക്കമുളള കെട്ടിടം അപകടാവസ്ഥയില്‍

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം...

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍...