മംഗളൂരു : മംഗളൂരു നഗരത്തില്‍ മത പരിപാടികള്‍ നിരോധിച്ചു. നഗരത്തിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് മംഗളൂരു സിറ്റി കോര്‍പ്പറേഷനാണ് എല്ലാ മത പരിപാടികളും നിരോധിച്ച് ഉത്തരവിറക്കിയത്. നേരത്തെ നഗരത്തിനുള്ളില്‍ മതപരിപാടികള്‍ നടത്തുന്നതിന് സിറ്റി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ അനുമതികളും പിന്‍വലിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പൊതു ചടങ്ങുകളിലും വിനോദ പരിപാടികളിലും പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ ബാധകമാണ്.
മൂക്കും വായും ശരിയായ രീതിയില്‍ മറക്കുന്ന രീതിയില്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പൊതു സ്ഥലങ്ങളില്‍ തുപ്പരുതെന്നും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ഹോട്ടലുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയിലെ സ്റ്റാഫുകളും സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും മറ്റ് സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സ്റ്റാഫ്, ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, തിരക്കേറിയ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ എന്നിവര്‍ 15 ദിവസത്തിലൊരിക്കല്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം, ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുമെന്ന് സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അക്ഷി ശ്രീധര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ലാഘവത്തോടെ കാണുകയാനെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം നിയന്ത്രണ നടപടികള്‍ സ്വാഗതാര്‍ഹമാണെങ്കിലും മതമേഖലയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മംഗളൂരു നഗരത്തെ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും മതപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പരാതിയുമായി പിന്നോക്ക വിഭാഗ ക്ഷേമ, ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്ക് കത്തെഴുതി.
നിരോധനം കാരണം മതപരിപാടികള്‍ക്കും പൂജാ പ്രക്രിയ, മതപ്രതിജ്ഞകള്‍, വിഗ്രഹങ്ങളുടെ സമര്‍പ്പണം, ബ്രഹ്മകലശാട്ടം തുടങ്ങിയവക്ക് കനത്ത ആഘാതമുണ്ടായെന്നും നിയമങ്ങളില്‍ ചില ഇളവുകള്‍ നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് മറ്റ് മീറ്റിംഗുകളും ഫംഗ്ഷനുകളും കുറഞ്ഞ തോതില്‍ നടത്താന്‍ അനുവദിക്കുമ്പോള്‍ മത പരിപാടികള്‍ പൂര്‍ണ്ണമായും നിരോധിച്ച മംഗളൂരു സിറ്റി കമ്മീഷണറുടെ നടപടി ശരിയല്ലന്നാണ് മന്ത്രിയുടെ വാദം. മറ്റ് പരിപാടികള്‍ക്ക് അനുവദിച്ച ഇളവുകള്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കണമെന്നും അതുവഴി ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.