ദില്ലി : രണ്ടാംതരംഗം ശരിവെച്ച് രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ എഴുപത്തി രണ്ടായിരത്തിൽ കൂടുതൽ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചവരുടെ എണ്ണവും പഴയപടി ഉയരുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി.
കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് പ്രതിദിന രോഗബാധയില്‍ ഉണ്ടായിരിക്കുന്ന്. 24 മണിക്കൂറിനിടെ എഴുപത്തിരണ്ടായിരത്തി മുന്നൂറ്റി മുപ്പത് പേര്‍ക്ക് കൊവിഡ് ബാധിച്ചു. പ്രതിദിന രോഗബാധയില്‍ മഹാരാഷ്ട്ര, കര്‍ണ്ണാടകം, കേരളം. പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഘട്ട് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.
മുപ്പത്തി ഒന്‍പതിനായിരത്തി അഞ്ഞൂറ്റി നാല്‍പത്തിനാല് കേസുകള്‍ മഹാരാഷ്ട്രയിൽ മാത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറ് മുതല്‍ അയ്യായിരം വരെയാണ് പ്രതിദിന രോഗികള്‍. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണ നിരക്കും ഇന്ന് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 459 പേരാണ് മരിച്ചത്.
പ്രതിദിന രോഗബാധയും മരണസംഖ്യയും ഉയരുമ്പോള്‍ വാക്സിനേഷന്‍ നിരക്കുയര്‍ത്തി പ്രതിരോധിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. മൂന്നാംഘട്ട വാക്സിനേഷനിന്‍ നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സീനെടുക്കാം. കൊവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്ച കൊണ്ട് മൂന്നാംഘട്ട വാക്സീനേഷന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.
രോഗവ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തുടങ്ങി.
മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തിലും, ഛത്തീസ്ഘട്ടിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ പൊതു ഇടങ്ങളിലും ഇപ്പോള്‍ ആളുകള്‍ക്ക് നിയന്ത്രണമുണ്ട്. ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ ആരോഗ്യമന്ത്രാലയം അതൃപ്തി അറിയിച്ചു.