തിരുവനന്തപുരം : കൊവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഏത് വാക്സിൻ വിതരണം ചെയ്യണം എന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നിർദേശിക്കും. അതിന് ശേഷം മാത്രമേ വാക്സിൻ വിതരണം ചെയ്യാൻ സാധിക്കൂ. വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപന നിരക്ക് പഠിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനുമാണ് പഠനം. രോഗം വന്നു മാറിയവരില്‍ ആന്റിബോഡി സാന്നിധ്യമുണ്ടാകും. എത്രത്തോളം പേര്‍ക്ക് പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്നാണ് പഠിക്കുന്നത്. പതിനെട്ട് വയസിന് മുകളിലുളള പന്ത്രണ്ടായിരത്തി ഒരുനൂറുപേരില്‍ ആന്റിബോഡി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.