തിരുവനന്തപുരം : സിഎംആർഎൽ-എക്സാ ലോജിക് കേസിൽ മുഖ്യമന്ത്രിക്കൊപ്പമെന്നും വീണാ വിജയന് പിന്തുണയില്ലെന്നും വ്യക്തമാക്കി സിപിഐ. കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മകളുടെ കാര്യവും കേസും അതുവഴി നടക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കേസ് രാഷ്ട്രീയമായി ഉപയോഗിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എക്സാലോജിക്കിന്റെ കേസ് വേറൊരു കേസ് ആണ്. അത് ആ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകൾ ഒരു സ്വാതന്ത്ര പൗരയാണ്. കേസ് എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. കേസിൽ ആദ്യമായാണ് സിപിഐ നിലപാട് വ്യക്തമാക്കുന്നത്. എക്‌സാലോജിക് കേസ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ആക്രമണമെന്നും ലക്ഷ്യം മുഖ്യമന്ത്രിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ നികുതിയും നല്‍കിയാണ് എക്‌സാ ലോജിക് പണം കൈപ്പറ്റിയതെന്നും ബാങ്ക് വഴി നടന്ന സുതാര്യമായ ഇടപാടാണിതെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി നടന്ന ഇടപാടിനെ മുഖ്യമന്ത്രിയുടെ മകള്‍ ആയത് കൊണ്ട് രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.