ചെന്നൈ : മുതിർന്ന സി.പി.ഐ നേതാവും മുൻ എം.പിയുമായ ഡി. പാണ്ഡ്യൻ (88) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈ രാജീവ് ഗാന്ധി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. 1932 ൽ മധുര ജില്ലയിലാണ് ഡി. പാണ്ഡ്യന്റെ ജനനം. കാരൈക്കുടിയിലെ അളകപ്പ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന പാണ്ഡ്യൻ റെയിൽവേ തൊഴിലാളികളെ സംഘടിപ്പിച്ചാണ് രാഷ്ട്രീയത്തിൽ സജീവമായത്.
ഇംഗ്ലീഷ് സാഹിത്യം, നിയമം എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. 1989, 1991 തെരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ റെയിൽവേ ലേബർ യൂണിയൻ പ്രസിഡന്റ്, സി.പി.ഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപർ, തമിഴ്നാട് ആർട്ട് ആൻഡ് ലിറ്ററി ഫെഡറേഷൻ ജനറൽ സെക്രട്ടറി, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.