കൊച്ചി: കഴിഞ്ഞ പത്തുവർഷത്തിനിടെ തൃശൂർ ജില്ലയിൽ സിപിഎം നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ സമർപ്പിച്ച കേസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനായി പാർട്ടി ജില്ലയിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറന്നു. ഇലക്ഷൻ കമ്മീഷൻറെയും അന്വേഷണ ഏജൻസികളുടെയും ട്രാക്കിങ് ഒഴിവാക്കാനായി തന്ത്രപൂർവം അക്കൗണ്ടുകൾ ക്ലോസ് ചെയ്യുകയായിരുന്നെന്ന് ഇഡി പറയുന്നു. പാർട്ടി ലെവി, തെരഞ്ഞെടുപ്പ് ഫണ്ട്, കരുവന്നൂർ ബാങ്കിൽ നിന്നുള്ള നിയമവിരുദ്ധ വായ്പകളുടെ ഗുണഭോക്താക്കളിൽ നിന്നുള്ള കമ്മീഷൻ, നോമിനേറ്റഡ് അംഗങ്ങളുടെ സംഭാവനകൾ എന്നിവയാണ് നിക്ഷേപങ്ങളുടെ ഉറവിടമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ഇഡി കേസിൽ പരാമർശിച്ചിരിക്കുന്ന രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്താൻ ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി. ഇത്തരത്തിൽ ശേഖരിച്ച ഫണ്ട് പാർട്ടിക്ക് വേണ്ടി ഭൂമി വാങ്ങൽ, കെട്ടിടനിർമാണം, യോഗങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾക്കായി ചെലവിട്ടതായും ഇഡി പറയുന്നു. വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ, പാർട്ടി ഓഫീസിന്റെ ആസ്തികൾ എന്നിവ പാർട്ടി ജില്ലാ, സംസ്ഥാന, ദേശീയതലങ്ങളിൽ ഓഡിറ്റ് ചെയ്ത കണക്കുകളിൽ കാണിച്ചിട്ടില്ലെന്നും ഇഡി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ കണക്കുകൾ കാണിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങളുടെ ലംഘനമാണിതെന്നും ഇഡി പറയുന്നു.
2023 മാർച്ച് 31 വരെയുള്ള സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ, 17 ഏരിയ കമ്മിറ്റികളിലായി വെളിപ്പെടുത്താത്ത 25 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയതായും ഈ അക്കൗണ്ടുകളിൽ 1.73 കോടി രൂപയും 63.98 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ടെന്നും ഇഡി പറയുന്നു. കൂടാതെ, കഴിഞ്ഞ 10 വർഷത്തിനിടെ ഈ വെളിപ്പെടുത്താത്ത അക്കൗണ്ടുകളിലെ യഥാർത്ഥ നിക്ഷേപം 100 കോടി രൂപ കവിയുമെന്നും കരുതുന്നു. കോടതിയിൽ സമർപ്പിച്ച കണക്കുകൾ 2023 നവംബർ 30 വരെയുളളതാണെന്നും ഇഡി പറയുന്നു.