മലപ്പുറം : മലപ്പുറം എസ് പി എസ് ശശിധരനെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ പ്രതിഷേധത്തില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. സിപിഎം ജില്ലാ സെക്രട്ടറി അന്‍വറിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. അൻവറിന്‍റെ പ്രതിഷേധം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാത്തിയെന്നാണ് സിപിഎം ജില്ലാ നേതൃത്യം വിലയിരുത്തുന്നത്. അതേസമയം വിളിച്ച് വരുത്തിയതല്ലെന്ന് അൻവര്‍ വിശദീകരിക്കുന്നത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ചർച്ചയാണ് നടത്തിയത്. എപ്പോഴും വരുന്ന സ്ഥലമാണ്. പ്രതിഷേധത്തിന് പാർട്ടി പിന്തുണ ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏത് പാർട്ടിയെന്ന മറുചോദ്യവുമായി എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പിന്നീട് പറയാമെന്നും എംഎൽഎ മറുപടി നല്‍കി.
മലപ്പുറം എസ് പിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് പി വി അന്‍വര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പി വി അന്‍വര്‍ എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പോലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി വി അന്‍വറിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം.