തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിനെതിരെ സിപിഎം നേതാക്കള്‍. തലസ്ഥാനം എറണാകുളത്ത് ആക്കണമെന്ന ഹൈബിയുടെ ആവശ്യം അപക്വവും അപ്രായോഗികവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ശശി തരൂർ അവിടെയും ഇവിടെയും തൊടാതെയുള്ള സംസാരം മതിയാക്കി നയം വ്യക്തമാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. ഹൈബി ഈഡന്റെ പ്രസ്താവന എന്തിനെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് സിഎംപി നേതാവ് സി പി ജോൺ പ്രതികരിച്ചു. ഹൈബി പറഞ്ഞത് സ്വബോധത്തോടെ പറയുന്ന കാര്യമല്ലെന്നായിരുന്നു മുൻ മന്ത്രി എംഎം മണിയുടെ പരിഹാസം. ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കാൻ പോകുന്നു എന്ന് വ്യക്തമായിയെന്ന് പി രാജീവും പരിഹസിച്ചു.
ചർച്ച കൂടാതെ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചതിൽ കോൺഗ്രസിലും യുഡിഎഫിലും എതിർപ്പുണ്ട്. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്ന് ശശി തരൂർ പ്രതികരിച്ചിരുന്നു. ഈ വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നും തരൂർ പറഞ്ഞു. സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി. ഹൈബി ഈഡനെതിരെ കെ മുരളിധരനും രൂക്ഷവിമർശനം ഉന്നയിച്ചു. പാർട്ടിയോട് ചോദിക്കാതെ ഹൈബി ബിൽ അവതരിപ്പിച്ചത് തെറ്റായിപ്പോയി. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം മാറ്റണമെന്ന് ആവശ്യപെട്ടാൽ എന്താവും സ്ഥിതിയെന്നും മുരളി ചോദിച്ചു.