കഴക്കൂട്ടം : ബന്ധുക്കളായ തമിഴ്നാട് സ്വദേശികൾ തമ്മിൽ ഏറ്റിമുട്ടി രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതുവരെ ആരുടെയും പരാതി ലഭിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും പോലീസ് വിട്ടയച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെങ്കാശി സ്വദേശികളായ മുരുകൻ (27), മണികണ്ഠൻ (27) എന്നിവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒരാളുടെ വയറിലാണ് കുത്തേറ്റത്. മറ്റൊരാൾക്ക് തലയ്‌ക്കാണ് പരിക്ക്. മുരുക്കുംപുഴയിൽ വെച്ച് ട്രെയിൻ തട്ടി മരിച്ച അന്തോണിയെന്ന സ്ത്രീയുടെ (65) സംസ്കാരവുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിലെത്തിയത്. പോസ്റ്റുമോർട്ടം കഴിഞ്ഞതോടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ഒരുകൂട്ടർ ആവശ്യപ്പെട്ടിട്ടും മുട്ടത്തറയിലെ ശ്‌മശാനത്തിൽ സംസ്‌കരിച്ചതാണ് തർക്കത്തിന് കാരണം.
തർക്കത്തെ തുടർന്ന് കഴക്കൂട്ടം കരിയിൽ വാടകയ്ക്ക് താമസിക്കുന്ന സത്യരാജിനെ ആക്രമിക്കാൻ ബന്ധുവായ മണികണ്ഠന്റെ നേതൃത്വത്തിൽ
കുറച്ചുപേർ എത്തുകയായിരുന്നു. പലവട്ടം ഈ സംഘം ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ആറു മണിയോടെയാണ് സത്യരാജിന്റെ സംഘം പ്രത്യാക്രമണം നടത്തിയത്. കത്തിക്കുത്തിൽ മുരുകന് വയറിൽ ഗുരുതരപരുക്കേറ്റു. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ മണികണ്ഠന് തലയ്ക്കാണ് പരിക്ക്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രിക്കച്ചവടവും മത്സ്യബന്ധനവും നടത്തുന്ന ഇവർക്ക് ലഹരിക്കച്ചവടമുണ്ടോയെന്നും എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.