തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് പലിശ പണം നൽകാത്തതിന് 60കാരനായ നസീമിനെ തട്ടിക്കൊണ്ടുപോയി കിണറിൽ തലകീഴായി കെട്ടിയിട്ട കേസിൽ മുഖ്യപ്രതിയും ക്വട്ടേഷൻ സംഘാംഗവും പിടിയിൽ. ഒന്നാം പ്രതി ഷൂക്കൂർ, മൂന്നാം പ്രതി മനോജ് എന്നിവരാണ് പിടിയിലായത്. വൃദ്ധനെ തട്ടിക്കൊണ്ടുപോകാനായി പതിനായിരം രൂപയ്ക്ക് ഷുക്കൂറാണ് ക്വട്ടേഷൻ നൽകിയത്.
കടം കൊടുത്ത പണം തിരികെ നൽകാത്തതിന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോത്തൻകോട് സ്വദേശിയായ നസീമിനെ തട്ടിക്കൊണ്ടുപോയി ബന്ധിച്ചത്. നസീമിനെ തട്ടിക്കൊണ്ടുപോകാനായി ക്വട്ടേഷൻ നൽകിയത് ബന്ധുവായ ഷുക്കൂറാണ്. മുപ്പതിനായിരും രൂപ വാങ്ങിയതിന് പലിശ സഹിതം അറുപതിനായിരം തിരികെ നൽകിയെങ്കിലും വീണ്ടും പണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ക്വട്ടേഷൻ.
ക്വട്ടേഷൻ ഏറ്റെടുത്ത സന്തോഷ്, വിഷ്ണു, ശരത് എന്നീ മൂന്ന് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഇന്നലെയാണ് ഷുക്കൂറിനെയും ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന മനോജിനെയും പിടികൂടിയത്. എസ്ടി വകുപ്പിൽ ഗസറ്റഡ് ഓഫീസറായി വിരമിച്ചയാളാണ് ഷുക്കൂർ. മനോജ് ഒരു കൊലക്കേസിലെ പ്രതിയാണ്. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും പിടിയിലായി.
ചായക്കടയിലെ തൊഴിലാളിയായ നസീമിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായതോടെയാണ് പണം തിരിച്ചടവ് മുടങ്ങിയത്. നന്നാട്ടുകാവുള്ള കടയുടെ മുന്നിൽ നിന്നാണ് ഗുണ്ടയായ സന്തോഷിന്റെ നേതൃത്വത്തിൽ രണ്ടുപേർ കത്തി കാണിച്ച് നസീമിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. വഴിയിൽ വെച്ച് ഷുക്കൂറും ഓട്ടോയിൽ കയറി. വഴി നീളെ മർദ്ദിച്ചു. പൗഡിക്കോണത്തെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് കിണറ്റിലേക്ക് തലകീഴായി കെട്ടിതൂക്കിയത്. അവശനായ നസീമിനെ ഉപേക്ഷിച്ച് അക്രമി സംഘം പിന്നീട് കളഞ്ഞു.