കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയ്ക്ക് വിമര്‍ശനം. നയരേഖ പാര്‍ട്ടി ലൈന്‍ ആണോയെന്ന് പ്രതിനിധികളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. നയരേഖ പാര്‍ട്ടിയുടെ ലൈനിനോടും ആശയങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നതാണോയെന്ന് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസാരിച്ച കെ ടി കുഞ്ഞിക്കണ്ണന്‍ ചോദിച്ചു. ആളുകളോട് പണം നല്‍കി സേവനം നല്‍കുന്നത് പാര്‍ട്ടിക്ക് യോജിച്ചതാണോയെന്നും വിശദമായ പരിശോധന വേണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഫീസ് പിരിവില്‍ മാധ്യമ വാര്‍ത്തകള്‍ സൂക്ഷിക്കണം. ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളാക്കി ഫീസ് ചുമത്തണമെന്ന നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച രേഖയിലുണ്ടായിരുന്നു.
സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്നവരില്‍ നിന്ന് ഉയര്‍ന്ന നികുതി പിരിച്ചെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുക എന്നതാണ് ഇത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. വരുമാനത്തില്‍ ഉന്നതിയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരെത്തും. എന്നാല്‍ ഇടത്തരക്കാര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, ഇവരെയൊക്കെ സര്‍ക്കാര്‍ കൂടെ ചേര്‍ത്ത് നിര്‍ത്തി അടിസ്ഥാനപരമായി ലക്ഷ്യത്തിലൂടെയായിരിക്കും മുന്നോട്ട് പോവുകയെന്നും രേഖയിലുണ്ടായിരുന്നു. പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിലും പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചു. സ്വകാര്യവൽക്കരണം
നടപ്പാക്കിയാൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടാകും. പാർട്ടി ശത്രുക്കൾ ഉപയോഗിക്കും. ബംഗാളിൽ സംഭവിച്ചതിന് സമാന സാഹചര്യം ഉണ്ടാകുമെന്നും ആശങ്ക പ്രകടിപ്പിച്ചു.