ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോല്‍വിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമർശനം. സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനം കേന്ദ്ര കമ്മിറ്റി നിരാകരിച്ചു. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത് മാർക്സിയൻ രീതിയിലല്ലെന്ന് കേന്ദ്ര കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ദേശീയതലത്തിൽ സിപിഎം, ഇന്ത്യ സഖ്യത്തിന്റെ ഭാഗമായത് കോൺഗ്രസിനൊപ്പം എന്ന പ്രതീതി കേരളത്തിൽ സൃഷ്ടിച്ചുവെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാൽ ഈ വിലയിരുത്തലിനെ ദേശീയതലത്തിലെ നേതാക്കൾ എതിർത്തു. ജാതി- മത സംഘടനകളുടെ സമീപനം മാത്രമാണ് തോൽവിക്ക് കാരണമെന്ന സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തൽ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി. ആഴത്തിലുള്ള പരിശോധന വേണമെന്ന് കേന്ദ്ര കമ്മറ്റി നിർദ്ദേശിച്ചു. അതേ സമയം കേരളത്തിലെ നേതൃ മാറ്റം നിലവിൽ ചർച്ചയിൽ ഇല്ലെന്നാണ് സിപിഎം വൃത്തങ്ങൾ നല്‍കുന്ന സൂചന. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചർച്ച നാളെയും തുടരും.