റിയാദ് : കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പുറത്തിറങ്ങാനുള്ള ഏകീകൃത പാസ് മക്ക, മദീന നഗരങ്ങളിൽ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലാവും. ഉച്ച കഴിഞ്ഞ് മൂന്നു മുതലാണ് പുതിയ തീരുമാനം നടപ്പാകുന്നത്. നേരത്തെ ലഭിച്ച പാസുകളെല്ലാം അസാധുവാകും. കമ്പനികളോ വിഭാഗങ്ങളോ ഒന്നും വ്യത്യാസമില്ലാതെ ഒറ്റ പാസെന്ന തീരുമാനമാണ് നടപ്പാകുന്നത്.
ഇളവിന്റെ മറവിൽ റോഡുകളിൽ വാഹനങ്ങൾ കൂടിയ പശ്ചാത്തലത്തിലാണ് സഞ്ചാരം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത പാസ് എത്തുന്നത്. സർക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവർക്കുള്ള പാസില്‍ അതത് വകുപ്പ് മേധാവികളും ആഭ്യന്തരമന്ത്രാലയത്തിലെ പ്രത്യേക സമിതിയുമാണ് ഒപ്പുവെക്കേണ്ടത്. കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസിൽ ഡ്രൈവർക്ക് മാത്രം പാസ് മതിയാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രൈവറുടെ പാസിൽ വാഹനത്തിൽ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം രേഖപ്പെടുത്തണം. ആളുകളുടെ എണ്ണം ബസിലെ സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയിൽ കൂടാൻ പാടില്ല. വാഹന നമ്പർ, റൂട്ട്, കമ്പനി പ്രവൃത്തി ദിവസങ്ങൾ, പ്രവൃത്തി സമയം എന്നിവയും പാസിൽ രേഖപ്പെടുത്തിയിരിക്കണം. ഇതിന് പുറമെ വാഹനത്തിലുള്ളർ ആരോഗ്യ നിയമങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം. പാസില്ലാതെ യാത്ര ചെയ്താൽ കർഫ്യൂ നിയമലംഘനമായി കണക്കാക്കി 10,000 റയാൽ പിഴ ചുമത്തും. രണ്ടാം തവണ ഇരട്ടി പിഴയും മൂന്നാം തവണ ജയിൽ ശിക്ഷയും ലഭിക്കും.