തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ പ്രണയബന്ധം ആരോപിച്ച് പതിനാലുകാരന് മര്‍ദനമേറ്റ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളുടെ തെളിവുകള്‍ പുറത്ത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ദളിത് വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ക്രൂരമായി മര്‍ദിച്ച കേസിലാണ് പ്രതികള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പിന് പോലീസ് ശ്രമിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ മറ്റൊരു വ്യാജപ്പരാതിയില്‍ പതിനാലുകാരനെ റിമാന്‍ഡ് ചെയ്യിക്കുമെന്നാണ് പോലീസ് ഭീഷണപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിന്റെ അച്ഛനും ബന്ധുവും ചേര്‍ന്നാണ് പതിനാലുകാരനെ പ്രണയബന്ധം ആരോപിച്ച് ക്രൂരമായി മര്‍ദിച്ചത്. പതിനാലു ദിവസം പരിക്കുകളോടെ ആശുപത്രിയില്‍ കഴിഞ്ഞു.
പോലീസ് സ്റ്റേഷനില്‍ പരാതി അറിയിച്ചിട്ടും ദളിത് കുടുംബത്തിന് നീതി ലഭിച്ചില്ല. പ്രതികള്‍ക്ക് വേണ്ടി കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് നയപരമായി കുടുംബത്തെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി കോടതിയില്‍ കയറിയിറങ്ങി നടക്കേണ്ടി വരുമെന്നാണ് ഉപദേശം ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന് കണ്ടതോടെ മര്‍ദനമേറ്റ കുട്ടിയെ കേസില്‍ പ്രതിയാക്കുമെന്നായി ഭീഷണി.
പെണ്‍കുട്ടിയെ വീട്ടില്‍ കയറി ഉപദ്രവിച്ചെന്ന വ്യാജപരാതിയില്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് ഭീഷണി മുഴക്കിയെന്ന് കുടുംബം പറയുന്നു. വിദ്യാര്‍ത്ഥി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതാണ് പ്രകോപനമെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ വാദം വട്ടിയൂര്‍ക്കാവ് പോലീസും അതേപടി ഉന്നയിക്കുകയാണ്. കേസ് പിന്‍വലിക്കില്ലെന്നും നിയമത്തിന്റെ വഴിയെ പോകുമെന്നുമാണ് മര്‍ദ്ദനമേറ്റ യുവാവിന്റെ കുടുംബത്തിന്റെ നിലപാട്.