തിരുവനന്തപുരം: ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനറായിരിക്കാൻ അർഹനല്ലെന്ന് സി.പി.ഐ. സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. അദ്ദേഹത്തിന്റെ സമീപനം മുന്നണിയെ വഞ്ചിക്കുന്ന ഒന്നായി മാറിയെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ബി.ജെ.പി. നേതാവുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച അത്ര നിഷ്കളങ്കമായി കാണേണ്ട ഒന്നല്ല. വോട്ടെടുപ്പുദിവസംതന്നെ അക്കാര്യം വെളിപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. അദ്ദേഹത്തെ മുന്നണി കൺവീനർസ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ. ആവശ്യപ്പെടാതിരുന്നത് പാർട്ടി നേതൃത്വത്തിന്റെ പരാജയമാണെന്നും നേതാക്കൾ ചർച്ചയിൽ കുറ്റപ്പെടുത്തി. പാർട്ടിയുടെയും മുന്നണിയുടെയും സർക്കാരിന്റെയും രീതി തിരഞ്ഞെടുപ്പുപരാജയത്തിന് പ്രധാന കാരണമായിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇതിൽ മാറ്റമുണ്ടാകണം. മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന രാഷ്ട്രീയരീതി അപകടകരമാണെന്ന് തിരിച്ചറിയണം. സി.പി.ഐ. മന്ത്രിമാർതന്നെ പാർട്ടി നിർവാഹകസമിതിയിലിരിക്കുന്നത് സംഘടനയെ ദുർബലമാക്കി. ‘എല്ലാം ഞാനാണ്’ എന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറിയത് ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റി. സർക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന ബോധ്യം ഇല്ലാതാക്കി. അദ്ദേഹത്തിന്റെ ശൈലിമാറ്റുക പ്രായോഗികമല്ല. പിണറായി വിജയൻ അങ്ങനെയാണ്. അതിൽ വേണ്ടത് സി.പി.എം.തന്നെ ചെയ്യട്ടെ. സി.പി.ഐ. മന്ത്രിമാരുടെ പ്രവർത്തനവും മെച്ചപ്പെട്ടതല്ല. നേരത്തേ മന്ത്രിമാരെ സംസ്ഥാന നിർവാഹകസമിതിയിൽനിന്ന് മാറ്റുന്ന രീതി സ്വീകരിച്ചിരുന്നു. ഇത്തവണ അതിൽ മാറ്റംവരുത്തിയതിന്റെ കോട്ടം പാർട്ടിക്കുണ്ടായി. അതിനാൽ, മന്ത്രിമാരെ പാർട്ടി നിർവാഹകസമിതിയിൽനിന്ന് മാറ്റണം. നവകേരളസദസ്സുകൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്നുമാത്രമല്ല, ജനങ്ങളെ എതിരാക്കുകയാണ് ചെയ്തത്. ഇടതുമുന്നണി ഒന്നിച്ച് ഒരു പ്രചാരണജാഥയാണ് നടത്തിയിരുന്നെങ്കിലും രാഷ്ട്രീയമായ നേട്ടമുണ്ടാകുമായിരുന്നു. ക്ഷേമപദ്ധതികളെല്ലാം മുടങ്ങിക്കിടക്കുമ്പോൾ സർക്കാരിന്റെ യാത്ര ധൂർത്താണെന്ന ബോധമാണ് ജനങ്ങളിലുണ്ടാക്കിയതെന്നും വിമർശനമുയർന്നു.