എറണാകുളം : സീൽ ചെയ്ത് ലഭിച്ച ഫ്രൂട്ട് മിക്സ് ഭക്ഷ്യ ഉൽപന്നത്തിൽ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. കർണ്ണാടകയിലെ പഗാരിയ ഫുഡ് പ്രൊഡക്ട്സിനെതിരെ എറണാകുളം നെട്ടൂർ സ്വദേശി ശ്രീരാജ് പ്രദീപ് കുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഉപഭോക്താവ് 2024 ജൂലൈ 18-ന് നെട്ടൂരിലെ ബിസ്മി ഹൈപ്പർമാർക്കറ്റിൽ നിന്നാണ് KWALITY MIX FRUIT MUESLI” എന്ന ഭക്ഷ്യ ഉൽപന്നം വാങ്ങിയത്. ഉൽപന്നത്തിന്റെ നിർമ്മാണ തീയതി 2024 ഏപ്രിൽ 6-ഉം എക്സ്പൈറി തീയതി 2025 ജനുവരി 5 ഉം ആണ് രേഖപ്പെടുത്തിയിരുന്നത്.
ഫ്രൂട്ട് മിക്സ് ഉപയോഗിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ പാക്കറ്റിനുള്ളിൽ ചത്ത പുഴുവിനെ കണ്ടെത്തി. ഉടൻ തന്നെ തൃപ്പൂണിത്തുറ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരെ സമീപിച്ചു. ഭക്ഷ്യസുരക്ഷാ ലാബോറട്ടറിയിൽ നടന്ന പരിശോധനയിൽ വാങ്ങിയ പാക്കറ്റിൽ ചത്ത പുഴുവിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭക്ഷ്യയോഗമല്ല എന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ വിവരങ്ങൾ കമ്പനിയെ അറിയിച്ചപ്പോൾ അവർ ശാരീരികവും മാനസികമായ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ പ്രൊഡക്റ്റ് മാറ്റി നൽകുക മാത്രമാണ് ചെയ്തത്. എതിർകക്ഷിയുടെ ഈ പ്രവൃത്തി ഉപഭോക്താവിനെ ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടിലേക്ക് എത്തിച്ചു എന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ഉത്പന്ന വിലയായ ₹265.50 ഉപഭോക്താവിന് തിരികെ നൽകാനും
മാനക്ലേശത്തിനും സാമ്പത്തിക, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കും നഷ്ടത്തിനും 20,000/- രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 10,000 രൂപയും 45 ദിവസത്തിനകം നൽകാൻ കോടതി എതിർകക്ഷിക്ക് ഉത്തരവ് നൽകി. സുരക്ഷിതവും വിശ്വസനീയവുമായ ഭക്ഷണം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.