ഗുജറാത്ത്: ചൈനയിലെ വുഹാനിൽ സാന്നിധ്യമറിയിച്ച കൊവിഡ് വൈറസിന്റെ എൽ ടൈപ്പ് വകഭേദം ഗുജറാത്തിൽ പടരുന്നതായി സൂചന. വുഹാനിൽ ആയിരങ്ങളുടെ ജീവനെടുത്ത വൈറസാണ് എൽ ടൈപ്പ് കൊറോണ വൈറസ്. വുഹാനിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് രോഗം പടരുന്നതിനിടെ വൈറസിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആദ്യമായി ഇന്ത്യയിൽ എൽ ടൈപ്പ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്.
ഒരു രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിൾ മാത്രമാണ് ജീനോം സീക്വൻസിംഗ് നടത്തിയതെന്നും ഭൂരിഭാഗം പേരെയും ബാധിച്ചത് ഇതേ വൈറസാണെന്ന് പറയാറായിട്ടില്ലെന്നും ബയോടെക്നോളജി റിസര്‍ച് സെന്‍റർ ഡയറക്ടർ സിജി ജോഷി പറയുന്നു. പക്ഷെ സംസ്ഥാനത്തെ മരണ നിരക്ക് പരിശോധിക്കുമ്പോൾ അതിനുള്ള സാധ്യത തള്ളാനാകില്ലെന്ന് വിദഗ്ദർ പറയുന്നു. 151 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. ഇന്നലെയും 18 പേർ മരിച്ചു. കൂടുതൽ പേർ മരിച്ച വിദേശ രാജ്യങ്ങളിലും എൽ ടൈപ്പ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയിരുന്നു.
എന്നാൽ മറ്റ് കൊവിഡിനൊപ്പം മറ്റും രോഗങ്ങളും കൂടിയുള്ളവരാണ് മരിച്ചതിൽ ഭൂരിഭാഗവുമെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് പറയുന്നത്. അതിനിടെ അഹമ്മദാബാദ് കോർപ്പറേഷനിടെ കൗൺസിലറും കോൺഗ്രസ് നേതാവുമായ ബദറുദ്ദീൻ ഷെയ്ക്ക് ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 6 ദിവസമായി അദ്ദേഹം വെന്‍റിലേറ്ററിലായിരുന്നു. ഒരു കോൺഗ്രസ് എംഎൽഎയ്ക്കും ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.