കൊല്ലം : ഇ എം സി സി യുടെ വിശ്വാസ്യത സംബന്ധിച്ച ഫയലും കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ട് അടങ്ങിയ ഫയലും ആണ് തനിക്കു മുന്നിലെത്തിയതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഈ ഫയലുകൾ പരിശോധിക്കുന്നതിൽ എന്താണ് തെറ്റ്. കമ്പനിക്ക് അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. മറിച്ചാണെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു എന്നും മന്ത്രി പറഞ്ഞു. ഇ എം സി സി കമ്പനി പ്രതിനിധികളെ അമേരിക്കയിൽ കണ്ടിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മ ആവർത്തിച്ചു. ആരോപണം തെളിയിക്കാനായില്ലെങ്കിൽ പ്രതിപക്ഷ നേതാവ് ഈ പണി അവസാനിപ്പിക്കണം. ആഴക്കടൽ മത്സ്യബന്ധന വിവാദം തീരമേഖലയിൽ സ്വാധീനം ഉണ്ടാക്കില്ല. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ തീരവാസികൾക്ക് നേരനുഭവമുണ്ട്. പ്രശാന്ത് ഐഎഎസിനെതിരെ നടപടി എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. അന്വേഷണം കഴിയട്ടെ. താൻ വീണ്ടും മൽസരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഇഎംസിസി വിവാദത്തിൽ സർക്കാർ ഒളിച്ചു കളി തുടരുകയാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഇഎംസിസി ഫയൽ രണ്ടുതവണ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ കണ്ടുവെന്നത് സർക്കാർ വാദങ്ങൾ പൊളിക്കുന്നു. ഫയൽ കണ്ടില്ലെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി മറുപടി പറയണം. മേഴ്‌സികുട്ടിയമ്മ തുടക്കം മുതൽ കള്ളം പറയുകയാണ്. മുഖ്യമന്ത്രിയും കള്ളം പറയുന്നു. ഫയൽ പുറത്ത് വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനും കേരളത്തിന്റെ കടൽ വിൽക്കാനും തീരുമാനിച്ച സർക്കാരാണ് ഇത്. കടലിന്റെ മക്കളുടെ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ആഴക്കടൽ മത്സ്യ ബന്ധന നീക്കം പൊളിച്ചതിൽ മുഖ്യമന്ത്രിക്ക് തന്നോട് അരിശമാണ്. സർക്കാരിന്റെ ഓരോ രഹസ്യ നീക്കങ്ങളും പ്രതിപക്ഷം പൊളിച്ചു. ഇങ്ങിനെ ഒരു പ്രതിപക്ഷം ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഗൂഢ പദ്ധതികൾ പൊളിയുന്നതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.