തിരുവനന്തപുരം : ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാരും പ്രതിപക്ഷവും തുറന്ന പോരിൽ. കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിന് പിന്നിലെ ഗൂഢാലോചനയിൽ പ്രതിപക്ഷനേതാവിനോടൊപ്പം ഇപ്പോൾ ഉള്ളയാളും മുൻപുണ്ടായിരുന്നയാളും പങ്കാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കടൽ വിൽപനയെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ വിവാദത്തിൽ വലിച്ചിഴക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. ഗൂഡാലോചനയിൽ ദല്ലാൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആളും ഇടപെട്ടു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുന്നതിൽ തെറ്റില്ല. എന്നാൽ ദുരുദ്ദേശത്തോടെ ആയിരുന്നു ചിലരുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാർ ഒരു അനുമതിയും നൽകിയിട്ടില്ലെന്നും, കപ്പൽ നിർമ്മാണ വിഷയത്തിൽ ജാഗ്രത പുലർത്തിയില്ല എന്നത് മാത്രമാണ് സർക്കാരിന്റെ വീഴ്ചയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ലത്തീൻ രൂപതയുടെ ഇടയലേഖനത്തേയും മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.