കൊച്ചി: തൃശൂർ നാട്ടികയിലെ ജനതാദൾ (യു) നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തിൽ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഒന്നു മുതൽ അഞ്ചു വരെ പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. അഞ്ചു പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കേസിൽ പത്തു പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്.
ഇതിനെതിരെ സർക്കാരും ദീപക്കിന്റെ കുടുംബവും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രിൽ 8ന് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പിജി ദീപക് 2015 മാർച്ച് 24 -ാം തീയതി ആണ് പഴുകിൽ ജങ്ഷനു സമീപം വെച്ച് കൊല്ലപ്പെടുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പ്രതികൾക്കെതിരെയുള്ള കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.