ന്യൂഡൽഹി: പാക് സൈന്യത്തിന്റെ റാവൽപിണ്ടിയിലെ കമാൻഡ് സെന്ററിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാകിസ്താനിൽ കടന്ന് പലതവണ ആക്രമണം നടത്തിയ ശേഷം സൈന്യം തിരിച്ചെത്തിയെന്നും ഭീകരവാദ കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് പാകിസ്താന് ഇന്ത്യ മുന്നറിയിപ്പ് നൽകിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്നലെ ഏറെ വൈകിയും ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം ഉണ്ടായിരുന്നു. വിവിധ ഇടങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഇന്ത്യ തകർത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പിൽ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചിരുന്നു.
വെടിനിർത്തല്‍ ധാരണ നിലനിർത്തി ഇന്ത്യയും പാകിസ്താനും സംയമനത്തോടെ നീങ്ങണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. വെടിനിർത്തല്‍ തങ്ങളുടെ ഇടപെടല്‍ മൂലമെന്ന് അമേരിക്ക ആവർത്തിച്ചു. ഇന്ത്യ- പാക് വെടിനിർത്തലിനായി യുഎസ് വൈസ് പ്രസിഡന്റ് മോദിയെ വിളിച്ചുവെന്നും ഭയാനകമായ ഒരു ഇൻ്റലിജൻസ് വിവരം ഇന്ത്യയുമായി പങ്കുവെച്ചെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അവകാശപ്പെട്ടു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വെടിനിർത്തലിന് തയ്യാറായതെന്നും അമേരിക്ക അവകാശവാദം ഉന്നയിച്ചു.