ന്യൂഡല്‍ഹി : കൊവിഡ് സ്ഥിതി വഷളായ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് നടക്കും. രോഗ വ്യാപനം നിയന്ത്രിക്കുന്നതില്‍ സംസ്ഥാനത്തെ കെജ്‌രിവാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന പ്രചാരണം കൊഴുക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ആരോപണവുമായി ബി ജെ പി ശക്തമായി രംഗത്തുണ്ട്.
ഇന്നലെ കെജ്‌രിവാളിനെ കണ്ട് അമിത് ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. വൈറസിനെ ഏങ്ങനെ കൈകാര്യം ചെയ്യണമെന്നതുള്‍പ്പെടെ പ്രധാന തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ കൈക്കൊണ്ടതായി അമിത് ഷാ ട്വീറ്റ് ചെയ്തു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ പരിശോധന ഇരട്ടിയാക്കും. ആറ് ദിവസത്തിനുള്ളില്‍ ഇത് മൂന്നിരട്ടിയാക്കുമെന്നും അമിത് ഷാ പറഞ്ഞു. പരിശോധന വര്‍ധിപ്പിക്കുന്നതിന് പുറമെ ഒരു പ്രദേശം കണ്ടെയിന്‍മെന്റ് സോണാക്കും. ഇവിടെ പോളിംഗ് ബുത്തുകള്‍ തിരിച്ച് അടുത്ത ആഴ്ച പരിശോധന ആരംഭിക്കും. കൂടതല്‍ അപകടകരമായ പ്രദേശങ്ങളില്‍ വീടുകള്‍തോറും ബോധവത്ക്കരണം നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് ഒരോ ആഴ്ചയും സമര്‍പ്പിക്കണം. കണ്ടെയിന്‍മെന്റ് സോണിലുള്ള എല്ലാവരും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം.
കൊവിഡ് രോഗികള്‍ക്കായി 500 റെയില്‍വേ കോച്ചുകളിലായി 8000 കിടക്കകള്‍ നല്‍കും. കൂടാതെ തലസ്ഥാന നഗരിയില്‍ ആരോഗ്യരംഗം മികവുറ്റതാക്കും. ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി വെന്റിലേറ്റര്‍, ഓക്സിജന്‍ സിലിണ്ടര്‍ തുടങ്ങിയവെല്ലാം ഡല്‍ഹി സര്‍ക്കാറിന് കേന്ദ്രം നല്‍കും. കൂടാതെ സ്വകാര്യ ആശുപത്രികളിലെ കിടക്കകള്‍ 60 ശതമാനം നിരക്കില്‍ ലഭ്യമാക്കുമെന്നും ഷാ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ പരിശോധനാ ചാര്‍ജും ചികിത്സാ നിരക്കും സംബന്ധിച്ച റിപ്പോര്‍ട്ട് ഡോ. വി കെ പോളിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തിങ്കളാഴ്ച സമര്‍പ്പിക്കും.