ന്യൂഡല്‍ഹി : ഇന്ത്യ ആകാംഷയോടെ കാത്തിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഭരണം നില നിര്‍ത്തുമെന്ന് സൂചനകള്‍. മൊത്തം 70 സീറ്റുകളിലെ ആദ്യ ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ആംആദ്മിപാര്‍ട്ടി 53 സീറ്റുകളില്‍ ലീഡില്‍. ബിജെപി 17 സീറ്റുകളിലും മുന്നിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് ഒരിടത്ത് പോലും മേല്‍ക്കൈ നേടാനായിട്ടില്ല. പോസ്റ്റല്‍ വോട്ടുകളിലെ ഫല സൂചനകളില്‍ ഡല്‍ഹിയിലെ എല്ലാ മേഖലയിലും ആംആദ്മി മുന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പട്ഗഞ്ചിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നിലാണ്.
ആംആദ്മി വിമതരായ അല്‍ക്കാ ലാംബ ചാന്ദ്‌നി ചൗക്കില്‍ പിന്നിലാണ്. ബിജെപിയ്‌ക്കൊപ്പം മത്സരിക്കുന്ന കപില്‍ മിശ്രയും പിന്നിലാണ്. ഇവിടെ മുന്നില്‍ എത്തിയിരിക്കുന്നത് ആപ്പിന്റെ അഖിലേഷ് ത്രിപാഠിയാണ്. അതേസമയം ഭരണത്തിലേക്ക് നീങ്ങുന്നില്ലെങ്കിലും കഴിഞ്ഞ തവണത്തേതിലും നില ബിജെപി മെച്ചപ്പെടുത്തുന്നതിന്റെ സൂചനയാണ് കിട്ടുന്നത്. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും പിന്നിലാണ്. ഒരിടത്ത് പോലും മുന്നിലെത്താന്‍ കഴിഞ്ഞില്ല.
കെജ്രിവാള്‍ മൂന്നാമതും ഡല്‍ഹിയില്‍ മുഖ്യമന്ത്രി പദത്തില്‍ എത്തുന്നു എന്ന് ഉറപ്പാക്കി ആംആദ്മി പ്രവര്‍ത്തകര്‍ ആഹ്‌ളാദത്തിനുള്ള തയ്യാറെടുപ്പിലാണ്. ഡല്‍ഹിയിലെ ഓഫീസിന് മുന്നില്‍ തടിച്ചു കൂടിയിരിക്കുന്ന പ്രവര്‍ത്തകര്‍ നീല ബലൂണുകള്‍ കൊണ്ട് അവര്‍ ഓഫീസ് അലങ്കരിച്ചു തുടങ്ങിയിരിക്കുകയാണ്. ഓഫീസില്‍ അരവിന്ദ് കെജ്രിവാള്‍ എത്തിയിട്ടുണ്ട്. പ്രായം 80 കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് ഉപയോഗിക്കാം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഫലമായി ഏകദേശം രണ്ടര ലക്ഷം പോസ്റ്റല്‍ വോട്ടുകള്‍ ഇത്തവണയുണ്ടെന്നാണ് വിലയിരുത്തല്‍.