ന്യൂഡൽഹി: ആർഎസ്എസിന്റെ സാമൂഹ്യ സേവന വിഭാഗമായ സേവാ ഭാരതിയുടെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർക്ക് ഡൽഹി സർവകലാശാലയുടെ നോട്ടീസ്. ഏപ്രിൽ 13ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ‘റൺ ഫോർ എ ഗേൾ ചൈൽഡ്’ പരിപാടിയിൽ പങ്കെടുക്കണമെന്നാണ് നിർദേശം. അധ്യാപകരെയും വിദ്യാർഥികളെയും കോളജ് ജീവനക്കാരെയും പരിപാടിയിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കണമെന്നാണ് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ വികാസ് ഗുപ്ത വകുപ്പ് മേധാവികൾക്കും പ്രിൻസിപ്പൽമാർക്കും അയച്ച കത്തിൽ പറയുന്നത്. പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയും നൈപുണി വികസനവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്നാണ് സർക്കുലറിൽ പറയുന്നത്.
പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള എൻട്രി ഫീസ് കോളജിന്റെ സ്റ്റുഡന്റ് വെൽഫെയർ ഫണ്ടിൽ നിന്ന് എടുക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. സർക്കുലറിനെതിരെ അധ്യാപകർ രംഗത്തെത്തി. ഒരു സ്വകാര്യസംഘടനയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് സർവകലാശാല ഔദ്യോഗികമായ പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇവർ പറയുന്നു. പരിപാടി സംഘടിപ്പിക്കുന്നത് എന്തിന്റെ പേരിലാണെങ്കിലും ഒരു സംഘടനക്ക് പിന്തുണ നൽകുന്നത് പക്ഷപാതപരമാണ്. അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരു മാതൃകയാണ്. ഒരു സർവകലാശാല എന്ന നിലയിൽ നമ്മൾ ഒരു സംഘടനയുടെയും പക്ഷം ചേരരുതെന്നും അധ്യാപകർ പറയുന്നു.