കൊച്ചി : ലക്ഷദ്വീപിൽ കടൽത്തീരത്തോട് ചേർന്ന കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം. തീരത്തുനിന്ന് 20 മീറ്ററിന് അകത്തുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം.
കവരത്തിയിലേയും മറ്റു ചില ദ്വീപുകളിലേയും നിരവധി കെട്ടിട ഉടമകൾക്ക് ഇതുസംബന്ധിച്ച നോട്ടീസ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളോ രേഖകൾ ഹാജരാക്കാനോ ഉണ്ടെങ്കിൽ ജൂൺ 30നകം അവ ബന്ധപ്പെട്ട വകുപ്പുകളിൽ നൽകണം. രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ഭരണകൂടം തന്നെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലക്ഷദ്വീപിൽ ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ് പ്ലാൻ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദ്വീപ് നിവാസികൾക്ക് നോട്ടീസ് നൽകിയത്. 2015ലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്. 2016ൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ നടപടികളാണ് ഇപ്പോൾ ദ്വീപിൽ കർശനമായി നടപ്പാക്കാൻ ഒരുങ്ങുന്നത്.