ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിൽ ഷാഹി ഈദ് ഗാഹ് പള്ളിക്കും ‘കൃഷ്ണ ജന്മഭൂമി’ക്കും പിറകിലെ മുസ്ലിം ഭൂരിപക്ഷ കോളനിയിൽ റെയിൽവേ അധികൃതർ വീടുകൾ ഇടിച്ചുനിരത്തുന്നതു തടഞ്ഞ് തൽസ്ഥിതി നിലനിർത്താൻ പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി സുപ്രീംകോടതി നീട്ടിയില്ല. ഇടിച്ചുനിരത്തൽ പൂർത്തിയാക്കിയെന്ന് റെയിൽവേ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൽസ്ഥിതി നിലനിർത്താനുള്ള ഉത്തരവ് നീട്ടാൻ ജസ്റ്റിസുമാരായ അനിരുദ്ധ ബോസെ, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചത്.
ഈ മാസം ഒമ്പതിനാണ് മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനു പിറകിലെ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന കോളനിയായ നയീ ബസ്തി, അനധികൃതമായി കൈയേറിതാണെന്നുപറഞ്ഞ് റെയിൽവേയും ജില്ല ഭരണകൂടവും യു.പി പൊലീസും ചേർന്ന് ഇടിച്ചുനിരത്താൻ തുടങ്ങിയത്.തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ ജൂണിൽ സമർപ്പിച്ച ഹരജി മഥുര കോടതിയുടെ പരിഗണനയിലിരിക്കേയായിരുന്നു, മഥുര-വൃന്ദാവൻ നാരോഗേജ് ബ്രോഡ്ഗേജ് ആക്കാനാണെന്ന് പറഞ്ഞുള്ള റെയിൽവേയുടെ നടപടി. കേവലം മൂന്നുദിവസമാണ് നയീ ബസ്തിയിലുള്ളവർക്ക് സാധനങ്ങൾ മാറ്റാനും വീടൊഴിയാനും സമയം അനുവദിച്ചിരുന്നത്.