തിരുവനന്തപുരം: സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നതിനുള്ള ആശ്രിത നിയമനം നിർത്താൻ ആലോചന. സർവ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു ചേർത്തു. യോഗം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് വിവരം. ഈ മാസം പത്തിന് ഉച്ചയ്ക്ക് ഓൺലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്. ആശ്രിത നിയമനം സംസ്ഥാനം പൂർണമായും പിൻവലിക്കുകയില്ല. മറിച്ച് സർവീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരിൽ ഒരാൾക്ക് ഒരു വർഷത്തിനകം ജോലി സ്വീകരിക്കാമെങ്കിൽ, അവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ആലോചന. ഒരു വർഷത്തിനുള്ളിൽ ജോലി സ്വീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധന സഹായമായി നൽകി ഈ അവസരം പിഎസ്‌സിക്ക് വിടുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ഓരോ വകുപ്പിലും നിലവിലുള്ള ഒഴിവിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ആശ്രിത നിയമനം നൽകാവൂ എന്നാണ് ഉത്തരവ്. സംസ്ഥാന സർക്കാർ നൽകിയ പുനപ്പരിശോധനാ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഈ വിഷയത്തിൽ മറ്റ് വഴികളില്ലെന്ന നിയമ വകുപ്പിന്റെ വിലയിരുത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഈ മാറ്റത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.
സർവീസ് സംഘടനകളുടെ ഭാഗത്ത് നിന്ന് വലിയ എതിർപ്പിന് സാധ്യതയുണ്ട്. ഇടത് സംഘടനകൾ തന്നെ ഈ നീക്കത്തെ എതിർക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാനുള്ള തീരുമാനത്തിലേക്ക് പോകുന്നത്. കോടതി ഉത്തരവ് പ്രകാരം വിരലിലെണ്ണാവുന്നവർക്ക് മാത്രമേ ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. ഈ സാഹചര്യം കൂടെ വിശദീകരിച്ചാവും സർക്കാർ സംഘടനകളെ അനുനയിപ്പിക്കാൻ ശ്രമിക്കുക.