കൊച്ചി : കാർഷിക മേഖലയിലെ വികസന-നവീകരണ പ്രവർത്തനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘വികസിത കൃഷി സങ്കൽപ് അഭിയാൻ’ 29ന് തുടങ്ങും. ജൂൺ 12 വരെ നീണ്ടു നിൽക്കുന്ന കാംപയിനിൽ കാർഷിക ശാസ്ത്രജ്ഞരും വിദഗ്ധരും ഉദ്യോഗസ്ഥരും രാജ്യത്തുടനീളമുള്ള കർഷകരെ നേരിൽ കാണുകയും കൃഷി മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (ഐ സി എ ആർ) കീഴിലുള്ള 113 ഗവേഷണ സ്ഥാപനങ്ങൾ, 731 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിലെ കൃഷി-മൃഗസംരക്ഷണം-ഫിഷറീസ് വകുപ്പുകൾ തുടങ്ങിയവയിലെ ശാസ്ത്രജ്ഞരും വിദഗ്ധരും കാംപയിനിൽ പങ്കാളികളാകും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) പദ്ധതിയുടെ ഭാഗമാകും. കാർഷിക അനുബന്ധ വിഷയങ്ങളിൽ സിഎംഎഫ്ആർഐക്ക് കീഴിലുള്ള എറണാകുളം കെവികെ, ലക്ഷദ്വീപ് കെവികെ എന്നിവയും രംഗത്തുണ്ട്.
കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രാലയവും ഐസിഎആറും സംസ്ഥാന സർക്കാറുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാകുന്നത്. ശാസ്ത്രജ്ഞരെയും വകുപ്പ് ഉദ്യോഗസ്ഥരെയും കർഷകരെയും ബന്ധിപ്പിക്കുന്ന സുപ്രധാന ചുവടുവെപ്പാണിത്. രാസവളങ്ങളുടെ സന്തുലിതമായ ഉപയോഗം, പ്രാദേശിക സാഹചര്യങ്ങൾ മനസ്സിലാക്കൽ, ഗവേഷണ വിവരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തൽ, ഗുണനിലവാരമുള്ള വിത്തുകളുടെ ഉപയോഗം തുടങ്ങി ഉൽപദാനക്ഷമത കൂട്ടുന്നതിനാവശ്യമായ കാര്യങ്ങൾ കർഷകകരുമായി പങ്കുവെക്കും. കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജ്യത്തെ കാർഷിക ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ഗവേഷണത്തിനും നവീകരണത്തിനും ഫണ്ടുകളുടെ കുറവുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. കൃഷി, കർഷക ക്ഷേമ മന്ത്രാലയം സെക്രട്ടറി ശ്രീ ദേവേഷ് ചതുർവേദി, ഐസിഎആർ ഡയറക്ടർ ജനറൽ ഡോ എം എൽ ജാട്ട്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. രാജ്ബീർ സിംഗ്, ഐസിഎആർ സ്ഥാപനങ്ങൾ, ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കെവികെകൾ, വിവിധ കേന്ദ്ര, സംസ്ഥാന കാർഷിക സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞരും അധ്യാപകരും ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു. മെയ് 29ന് ഒഡീഷയിലെ പുരിയിലാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം.