തിരുവനന്തപുരം: വിവാദ നായകനായ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ സിവിൽ, ക്രിമിനൽ കേസുകൾ എടുക്കാമെന്ന് ഡിജിപിയുടെ ശിപാർശ. ഇന്റലിജൻസ് മേധാവിയായ എഡിജിപി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിലാണ് കേസെടുക്കാമെന്ന് ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് റിപ്പോർട്ട് നൽകിയത്. കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കള്ളക്കടത്തിൽ എഡിജിപി വിജയന് പങ്കുണ്ടെന്ന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് തന്നോട് പറഞ്ഞതായി അജിത് കുമാർ മൊഴി നൽകിയിരുന്നു. എന്നാൽ താൻ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത് പൂർണമായും വ്യാജമാണെന്നും വ്യക്തമാക്കി സുജിത് ദാസ് രംഗത്തുവന്നു.
തുടർന്ന് തനിക്കെതിരെ അപകീർത്തികരമായ വ്യാജമൊഴി നൽകിയതിന് അജിത് കുമാറിനെതിരെ കേസെടുക്കണമെന്ന് പി. വിജയൻ പരാതി നൽകിയിരുന്നു. ഈ പരാതിയാണ് ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് അന്വേഷണം നടത്തി അജിത് കുമാറിനെതിരെ കേസെടുക്കാൻ ശിപാർശ നൽകിയത്. തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എഡിജിപി വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളിൽ എം.ആർ അജിത്കുമാർ അന്വേഷണം നേരിടുന്നതിനിടെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയ ഐ.പി.എസ് സ്ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റത്തിന് അനുമതി നൽകിയത്.
നിലവിൽ ഈ വിഷയങ്ങളിൽ അജിത്കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയെങ്കിലും സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ അജിത്കുമാർ നേരിട്ടിട്ടില്ല. കൂടാതെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അജിത്ത് കുമാറിന് വിജിലൻസ് ക്ലീൻ ചീറ്റ് നൽകുകയും ചെയ്തിരുന്നു. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് എഡിജിപി അജിത്ത് കുമാറിന് ക്ലീൻ ചീറ്റ് ലഭിച്ചത്. വിജിലൻസിന്റെ അന്വേഷണത്തിൽ എം.ആർ അജിത്ത് കുമാർ അഴിമതി നടത്തിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.
കവടിയാറിലെ അജിത്ത് കുമാറിന്റെ വീട് നിർമാണം, ഫ്‌ളാറ്റ് വാങ്ങൽ, സ്വർണം കടത്തിലെ ബന്ധം എന്നീ വിഷയങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ആദ്യം ഡി.ജി.പി ആയിരുന്നു അന്വേഷണം നടത്തിയത്. ഇത് പിന്നീട് വിജിലൻസിന് കൈമാറുകായായിരുന്നു. അജിത്ത് കുമാറിന്റെ വീട് നിർമാണം വായ്പ എടുത്താണ് നടത്തിയതെന്നും ഫ്‌ളാറ്റ് വിൽപ്പന നടത്തിയതിൽ കൃത്രിമത്വം നടത്തിയിട്ടില്ലെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. സ്വത്ത് സമ്പാദനം സംബന്ധിച്ച് സർക്കാറിന് വർഷാവർഷം അജിത്ത് കുമാർ റിപ്പോർട്ട് നൽകാറുണ്ട്. മെയ് 30നാണ് നിലവിലെ സംസ്ഥാന പോലീസ് മേധാവിയായ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് നിലവിൽ ആറ് പേരുകളാണ് പരിഗണനയിൽ ഉള്ളത്. അതിൽ ആറാമനാണ് എഡിജിപി അജിത്ത് കുമാർ. അതിനിടെയാണ് കേസെടുക്കാമെന്ന് ഡിജിപി തന്നെ റിപ്പോർട്ട് നൽകിയിരിക്കുന്നത്.