നാഗാലാൻഡ് : നാഗാലാൻഡ് വെടിവെയ്പ്പിൽ സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡി ജി പിയുടെ റിപ്പോർട്ട്. പരിശോധന നടത്താതെയാണ് നാട്ടുകാർക്ക് നേരെ സൈന്യം വെടിവെച്ചത്. കൈയിൽ ആയുധങ്ങൾളില്ലാത്ത തൊഴിലാളികൾക്ക് നേരെ പകൽ വെളിച്ചത്തിൽ വെടിവെച്ചുവെന്നും ഡി ജി പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ നാഗാലാൻഡ് വെടിവെപ്പിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും സംഘർഷ സാഹചര്യം തുടരുന്നു.
നാട്ടുകാർ റോഡ് ഉപരോധിച്ചു. സൈനിക വാഹനങ്ങൾക്ക് നേരെയും പ്രതിഷേധം ഉണ്ടായി. വെടിവെപ്പുണ്ടായ മോൺ ജില്ല ഉൾപ്പെടെ 2 ജില്ലകളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്സ്പ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വെടിവെപ്പുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പറഞ്ഞിരുന്നു. അഫ്സ്പ പിൻവലിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് നാഗാലാൻഡ് സംഭവം അടിവരയിടുന്നത്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു.