പത്തനംതിട്ട : അഭിഭാഷകന്റെ ക്രൂര പീഡനത്തിനിരയായ അതിജീവിതയ്ക്ക് കൈത്താങ്ങായി ജില്ലാ ശിശു സംരക്ഷണ സമിതി. അഭിഭാഷകനെ ഇപ്പോഴും പിടികൂടാനായിട്ടില്ല. പത്തനംതിട്ട ജില്ലക്കാരിയായ പെൺകുട്ടി പ്ലസ്ടുവിനു ശേഷം ഫോറൻസിക് സയൻസ് കോഴ്സിൽ പ്രവേശനത്തിനൊരുങ്ങുകയാണ്. പഠിക്കാനുള്ള അതിജീവിതയുടെ ആഗ്രഹത്തിന് എല്ലാ പിന്തുണയും നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് പ്രവേശനത്തിനുള്ള ഫീസ് സർക്കാരിൽ നിന്ന് ശിശു സംരക്ഷണ സമിതി ലഭ്യമാക്കി. കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് അഭിഭാഷകനുമായി ബന്ധമുണ്ടാക്കിയത്. ഇതേത്തുടർന്ന് ഇയാൾ ക്രൂര പീഡനത്തിനു വിധേയമാക്കുകയായിരുന്നു. ജില്ലാ ശിശുക്ഷേമ സമിതിയാണ് കേസിൽ നിയമ സഹായങ്ങളും മാനസിക പിന്തുണയും നൽകിയത്. അറസ്റ്റ് ഒഴിവാക്കാൻ അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
ഇതിനിടെ അഭിഭാഷകൻ 2010ൽ എറണാകുളം തമ്മനത്തെ ഒരു വീട്ടിൽ വെച്ച് തന്നെയും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ മാതാവ് ഇന്നലെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ മൊഴി നൽകി. ഇതേത്തുടർന്ന് ഇയാൾക്കെതിരേ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവുമായുള്ള കേസിന്റെ ആവശ്യത്തിനാണ് ബന്ധുവായ സ്ത്രീ മുഖേന അഭിഭാഷകനെ കണ്ടതെന്ന് മൊഴിയിൽ പറയുന്നു. പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് അഭിഭാഷകൻ ഭീഷണിപ്പെടുത്തി. പീഡനദൃശ്യങ്ങൾ പുറത്തുവിടാതിരിക്കണമെങ്കിൽ 12 ലക്ഷം രൂപ നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. സ്വർണാഭരണങ്ങൾ അഭിഭാഷകൻ കൈക്കലാക്കിയതായും വീട്ടമ്മയുടെ മൊഴിയിലുണ്ട്.